സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് ഇന്ത്യയില്‍ വിലക്ക് വന്നേക്കും

ലോക കോടീശ്വരന്മാരില്‍ ഒരാളായ ഇലോണ്‍ മസ്കിന്‍റെ സ്വപ്ന പദ്ധതി സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് ഇന്ത്യയില്‍ വിലക്ക് വന്നേക്കും. രാജ്യത്ത് സ്റ്റാർലിങ്ക് ഇന്റർനെറ്റ് തടയാനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഇസ്‌റോ) എന്നിവയ്ക്ക് ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം പരാതി നല്‍കി. ഇന്ത്യയിൽ ഇത്തരം സേവനങ്ങൾ നൽകാൻ സ്‌പേസ് എക്‌സിന് അനുമതിയില്ലെന്ന് ആമസോൺ, ഫേസ്ബുക്ക്, ഗൂഗിൾ, ഹ്യൂസ്, മൈക്രോസോഫ്റ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബ്രോഡ്‌ബാൻഡ് ഇന്ത്യ ഫോറം പ്രസിഡന്റ് ടിവി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ സ്റ്റാർ‌ലിങ്ക് ഇന്റർ‌നെറ്റ് സേവനങ്ങളുടെ ബീറ്റാ പതിപ്പിന് 7,000 രൂപയാണ് വില. സ്റ്റാര്‍ലിങ്കിനൊപ്പം തന്നെ വൺവെബ്, ആമസോണിന്റെ പ്രോജക്റ്റ് കൈപ്പർ എന്നിവയും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഇന്‍റര്‍നെറ്റ് സേവനങ്ങളുമായാണ് രംഗത്തുണ്ട്. ഇന്ത്യയിൽ സ്റ്റാർലിങ്കിന് സ്വന്തമായി ഗ്രൗണ്ട് (എർത്ത് സ്റ്റേഷനുകൾ) ഇല്ല. രാജ്യത്ത് സ്റ്റാർലിങ്കിന്റെ ബീറ്റ സേവനങ്ങൾ നൽകുന്നതിന് ഇസ്‌റോ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) എന്നിവയിൽ നിന്നുള്ള സാറ്റലൈറ്റ് ഫ്രീക്വൻസി അംഗീകാരം ലഭിച്ചിട്ടില്ലെന്ന് പരാതി പറയുന്നു.

അടുത്ത വർഷം തന്നെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ മാപ്പിങും സമയക്രമവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്ക് ഉടന്‍ വരുമെന്നാണ് സ്റ്റാര്‍ലിങ്ക് പറയുന്നത്. ബീറ്റപതിപ്പിന് ഇപ്പോള്‍ വാങ്ങുന്ന പണം അനുബന്ധ ഉപകരണങ്ങള്‍ക്കാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്കാണ് ആദ്യം കണക്ഷൻ നൽകുക. എന്നാൽ, ബുക്കിങ് പിൻവലിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും സ്റ്റാർലിങ്ക് വെബ്സൈറ്റിൽ പറയുന്നുണ്ട്.

Top