മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി കത്തിന് മറുപടി നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്കയും വേണ്ട.അണക്കെട്ടും അതിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. കൂടുതല്‍ വെള്ളം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.

ഈ മാസം 5 നാണ് മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടണമെന്ന ആവശ്യവുമായി പിണറായി വിജയന്‍ സ്റ്റാലിന് കത്ത് അയച്ചത്.അതി തീവ്രമഴ ലഭിക്കുന്നതിനെ തുടര്‍ന്ന്
മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വര്‍ധിച്ചതോടെ പല വീടുകളിലും വെള്ളം കയറി. ഇതേ തുടര്‍ന്നാണ് 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ നടപടികള്‍ അറിയിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്.

Top