ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നൽകാനാവില്ലെന്ന് സ്റ്റാലിൻ സർക്കാർ

ചെന്നൈ: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിൻ സര്‍ക്കാര്‍. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു. ഒക്ടോബര്‍ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

തിരുച്ചിറപ്പള്ളി, വെല്ലൂര്‍ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ചിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞയാഴ്ച സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 28-ന് മുമ്പ് അനുമതി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടാണ് മാര്‍ച്ചിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചത്.

സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനെ കനത്ത പോലീസ് ജാഗ്രതയിലാണ്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ മേഖലയില്‍ ആയിരത്തോളം പോലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ് നടത്തുന്ന റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Top