stalin against sasikal; sworn not today

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ ഡി.എം.കെ പ്രതിഷേധം ശക്തമാക്കി രംഗത്ത്.

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് സ്റ്റാലിന്‍ സമയം തേടി. കൂടാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെയും സ്റ്റാലിന്‍ കാണുന്നുണ്ട്.

ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അടുത്തയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി കര്‍ണാടകയുടെ അഭിഭാഷകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശശികലക്കെതിരെ വിധിയുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവരും. ഇത് തമിഴ്‌നാട്ടില്‍ ഭരണസ്തംഭനത്തിന് വഴിവെക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

അതിനിടെ ചൊവ്വാഴ്ച രാവിലെ മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്ക് ഒരുക്കം നടക്കുന്നതിനിടെ ഗവര്‍ണര്‍ തമിഴ്‌നാട് യാത്ര മാറ്റി മുംബൈക്ക് പോയി. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടി.

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ എ.ഐ.എ.ഡി.എം.കെ പുറത്താക്കിയ എം.പി ശശികല പുഷ്പയും രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ത്ത് ശശികല പുഷ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനും കത്തയച്ചിട്ടുണ്ട്.

ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

Top