എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും മന്ത്രി ആശംസിച്ചു. 25 വരെയാണ് പരീക്ഷ നടക്കുക.

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എല്‍സി പരീക്ഷകള്‍ക്കാണ് നാളെ തുടക്കമാരുന്നത്. സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 28,180 പേര്‍.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെ. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാം വാരത്തില്‍ ആരംഭിക്കും.

 

 

 

 

 

 

Top