കെഎം ബഷീറിന്റെ കൊലപാതകം; കേസ് ഇന്ന് പരിഗണിക്കും, ശ്രീറാമും, വഫയും എത്തിയേക്കും?

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും, അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസും ഇന്ന് കോടതിയില്‍ എത്തുമെന്നാണ് സൂചന.

ഇരുവരോടും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

2019 ആഗസ്റ്റ് മൂന്ന് വെളുപ്പിനായിരുന്നു വെങ്കിട്ടരാമനും, വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ വാഹനത്തില്‍ ഇടിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് മരണം സംഭവിച്ചിക്കുകയായിരുന്നു.

സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top