മാധ്യമ പ്രവര്‍ത്തകന്റെ മരണം; കുറ്റുപത്രം സമര്‍പ്പിച്ചു, ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിലെ കുറ്റുപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി,വഫ ഫിറോസ് രണ്ടാം പ്രതി. ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, തുടങ്ങി മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഐപിസി 304 (എ) പ്രകാരം കേസെടുത്തിരിക്കുന്നത് കുറ്റപത്രത്തില്‍ 304-ാം വകുപ്പാക്കിയിട്ടുണ്ട്.

വഫ ഫിറോസ് നിന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അമിത വേഗം അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ അപകടമുണ്ടാകുന്ന സമയത്ത് 99 കിലോ മീറ്റര്‍ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

വഫയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും സാക്ഷിയാക്കിയില്ല. കേസില്‍ 100 സാക്ഷികളാണ് ഉള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു.

Top