ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി

കൊച്ചി∙ ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്.

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവീലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവർത്തിച്ചു. 2019ൽ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാർ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ദീർഘനാളുകൾക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.

ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി പ്രവർത്തിച്ച രേണു ഇപ്പോൾ ആലപ്പുഴ ജില്ലാ കലക്ടറാണ്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേർപിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.

Top