മുഖാവരണത്തിന് വിലക്കേർപ്പെടുത്തി ശ്രീലങ്ക; പ്രതികരിച്ച്‌ പാക് പ്രതിനിധി

കൊളംബോ : രാജ്യസുരക്ഷ മുന്‍ നിര്‍ത്തി മുഖാവരണം ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ശ്രീലങ്ക. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശത്തിന് ശ്രീലങ്കൻ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി. മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുർഖയുൾപ്പെടെ ധരിക്കുന്നതിനാണ് രാജ്യത്ത് വിലക്കേർപ്പെടുത്തിയത്.

രാജ്യസുരക്ഷ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള കരട് ബിൽ നിയമ സാധുതയ്ക്കായി സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സഭാ വക്താവ് കെഹേലിയ റാംബുക്വെല്ല അറിയിച്ചു. അടുത്തിടെയായി സർക്കാർ ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കനുള്ള പ്രവർത്തനങ്ങൾ കർശനമായി തുടരുകയാണ്. ഇതിനിടെയാണ് മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

അതേസമയം ശ്രീലങ്കൻ സർക്കാരിന്റെ തീരുമാനം ലോകത്തുള്ള മുസ്ലീം ജനതയുടെ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ശ്രീലങ്കയിലെ പാക് പ്രതിനിധി പ്രതികരിച്ചു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തിൽ മുഖാവരണങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ശ്രീലങ്കൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. 2019 ലെ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളിൽ ഉണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്ര മത ഇസ്ലാമിക സംഘനടയിലെ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അടിയന്തിര നീക്കം.

 

Top