അച്ഛന്റെ ആഗ്രഹം പോലെ; വര്‍ക്കലയില്‍ വിവാഹദിവസം അച്ഛന്‍ കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന്

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹദിവസം അച്ഛന്‍ കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കും. ശിവഗിരി അമ്പലത്തില്‍ വെച്ചാണ് വിവാഹം. കഴിഞ്ഞ മാസം 28 നാണു ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജു കൊല്ലപ്പെടുന്നത്. വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് നാട്ടുകാരനായ യുവാവും സംഘവും രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അക്രമികള്‍ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികള്‍ ആശുപത്രി വരെ പിന്തുടര്‍ന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും കുടുംബ പശ്ചാത്തലം മോശമായതിനെ തുടര്‍ന്ന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹവീട്ടില്‍ ആളില്ലാത്ത സമയം നോക്കി പ്രശ്‌നമുണ്ടാക്കി രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേര്‍ പൊലീസ് പിടിയിലായി. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍, ശ്യം, മനു എന്നിവരുള്‍പ്പെട്ട നാല് പേരെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top