പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം: ശ്രീദേവിയുടെ മൃതദേഹം ഇന്ന് എത്തില്ല

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസമാണ് നടപടികള്‍ വൈകിച്ചത്.

നാളെ രാവിലെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാസല്‍ഖൈമയില്‍ വച്ച് നടന്ന വിവാഹ വിരുന്നില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ വിരുന്നിലാണ് ശ്രീദേവി കുടുംബസമേതം പങ്കെടുത്തത്.

ശ്രീദേവിയുടെ മരണവിവരം അറിഞ്ഞയുടനെ അടുത്ത ബന്ധുക്കള്‍ യു.എ.ഇയിലേക്ക് തിരിച്ചിരുന്നു. സഞ്ജയ് കപൂറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബാത്ത്‌റൂമില്‍ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ ശ്രീദേവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമായതെന്നാണ് പ്രാഥമിക വിവരം. ഫോറന്‍സിക് സംഘം ഹോട്ടല്‍ റൂമിലെത്തി പരിശോധന നടത്തിയിരുന്നു. നടപടികളുടെ ഭാഗമായി പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ദുബായിയിലെ ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലാണ് താരവും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവും സംവിധായകനുമായ ബോണി കപൂറും ഇളയ മകള്‍ ഖുഷിയും മരണസമയത്ത് അവര്‍ക്കൊപ്പമുണ്ടായിരുന്നു.

Top