രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കന്‍ വെറ്ററന്‍ ആഞ്ചലോ മാത്യൂസ്

രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കന്‍ വെറ്ററന്‍ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോള്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് മാത്യൂസ് ടൈം ഔട്ടായത്. രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തില്‍ ടൈം ഔട്ടാവുന്ന ആദ്യ താരമാണ് ആഞ്ചലോ മാത്യൂസ്.

ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 28 ഓവര്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ്. കുശാല്‍ പെരേര (4), പാത്തും നിസങ്ക (41), കുശാല്‍ മെന്‍ഡിസ് (19), സദീര സമരവിക്രമ (41), ആഞ്ചലോ മാത്യൂസ് (0) എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിനായി ഷാക്കിബ് രണ്ട് വിക്കറ്റ് വീഴ്ത്തി. ചരിത് അസലങ്കയും (42) ധനഞ്ജയ ഡിസില്‍വയും ക്രീസില്‍ തുടരുകയാണ്.

ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം. ഓവറിലെ രണ്ടാം പന്തില്‍ മഹ്‌മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. ഒരു ബാറ്റര്‍ പുറത്തായി രണ്ട് മിനിട്ടിനുള്ളില്‍ അടുത്ത ബാറ്റര്‍ തയ്യാറാവണമെന്നതാണ് നിയമം. ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ഹെല്‍മറ്റിനു തകരാറുണ്ടെന്ന് മനസിലാക്കിയ മാത്യൂസ് പുതിയ ഹെല്‍മറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പുതിയ ഹെല്‍മറ്റുമായി സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ എത്തുമ്പോഴേക്കും 2 മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ടീമും ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും ടൈം ഔട്ട് അപ്പീല്‍ ചെയ്തു. മാത്യൂസ് തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പീല്‍ പിന്‍വലിക്കാന്‍ ഷാക്കിബ് തയ്യാറായില്ല. ഇതോടെ, നിയമം പരിഗണിച്ച് അമ്പയര്‍മാര്‍ ഔട്ട് വിധിക്കുകയായിരുന്നു.

 

Top