തന്നെ വധിക്കാന്‍ റോ ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) തന്നെ വധിക്കാന്‍ പദ്ധതിയിട്ടതായുള്ള ആരോപണം അടിസ്ഥാനരഹിതമെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് അരിയിച്ചു.

കാബിനറ്റ് യോഗത്തിലായിരുന്നു റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് സിരിസേന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ ആരോപണം. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലായിരുന്നു.

Top