യാത്രക്കാർക്ക് ആനുകൂല്യവുമായി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയെ തുടർന്ന് കൊളംബോയിലേക്കുള്ള വിമാനയാത്ര പിഴയില്ലാതെ റദ്ദാക്കാനും തീയതി മാറ്റാനും അവസരമൊരുക്കി എയർ ഇന്ത്യയും ഇൻഡിഗോയും. കൊളംബോയിലേക്കു പോകുന്നവർക്കും അവിടെ നിന്നു മടങ്ങുന്നവർക്കും ഈ മാസം 24 വരെയാണ് ആനുകൂല്യം ലഭ്യമാകുന്നത്.

ഇൻഡിഗോ കൊളംബോയിലേക്ക് ഇന്ത്യയിലെ നാൽപതോളം നഗരങ്ങളിൽ നിന്ന് സർവ്വീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യയ്ക്ക് ഡൽഹിയിൽ നിന്നു രണ്ടും ചെന്നൈയിൽ നിന്ന് ഒന്നും വിമാന സർവീസുകളാണ് ഉള്ളത്. അതേസമയം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർ 4 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് രണ്ടു വിമാനക്കമ്പനികളും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം 23 ലക്ഷം സഞ്ചാരികളാണ് ശ്രീലങ്കയിൽ എത്തിയത്.ഇതിൽ 20 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഈ വർഷം ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കാനായിരുന്നു ശ്രീലങ്കയുടെ ശ്രമം.

Top