ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക; ഒന്‍പത് വിക്കറ്റിന് അനായാസ ജയം

ചെസ്റ്റര്‍-ലീ-സ്ട്രീറ്റ്: ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഒന്‍പത് വിക്കറ്റിന്റെ ജയമാണ് പ്രോട്ടീസ് കുറിച്ചത്. 204 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിന്റണ്‍ ഡികോക്കിനെ മാത്രം നഷ്ടപ്പെടുത്തി 37.2 ഓവറില്‍ വിജയം കുറിച്ചു. അര്‍ദ്ധശതകങ്ങളുമായി തിളങ്ങിയ ഫാഫ് ഡുപ്ലെസിസും ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തിളങ്ങിയത്. ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 49.3 ഓവറില്‍ 203 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേരയ്ക്കും അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്കും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. 67 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ പടുത്തുയര്‍ത്തത്.

ഫെര്‍ണാണ്ടോയെ പ്രെടോറിയസ് വീഴ്ത്തിയതോടെ ലങ്കയുടെ പതനം ആരംഭിക്കുകയായിരുന്നു. പിന്നീട് ആര്‍ക്കും ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ സാധിച്ചില്ല. മെന്‍ഡിസ് 23 റണ്‍സും ഡി സില്‍വ 24 റണ്‍സും പെരെര 21 റണ്‍സുമെടുത്തു പുറത്തായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് മോറിസും ഡാനില്‍ പ്രെടോറിയസുമാണ് ലങ്കയെ വീഴ്ത്തിയത്. റബാഡ രണ്ട് വിക്കറ്റും നേടി. തോല്‍വിയോടെ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ക്ക് മങ്ങിയിരിക്കുകയാണ്.

Top