ധനഞ്ജയക്ക് സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടം

ഗാലെ: ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന് ഭേദപ്പെട്ട തുടക്കം. ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്കയെ 312ന് പുറത്താക്കിയ പാകിസ്ഥാന്‍ രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 221 റണ്‍സെന്ന നിലയിലാണ്. ഗാലെ, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇപ്പോഴും 91 റണ്‍സ് പിറകിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീല്‍ (69), അഗ സല്‍മാന്‍ (61) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ പ്രഭാദ് ജയസൂര്യാണ് പാകിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. നേരത്തെ, ധനഞ്ജയ ഡി സില്‍വയുടെ (122) സെഞ്ചുറിയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ മുന്ന് റണ്‍സ് മാത്രമുള്ളപ്പോല്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇമാം ഉള്‍ ഹഖിനെ (1) കശുന്‍ രചിതയുടെ പന്തില്‍ നഷ്ടമായി. സ്‌കോര്‍ 47ലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. അബ്ദുള്ള ഷെഫീഖ് (19) ജയസൂര്യയുടെ പന്തില്‍ വീണു. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദിന് (39) തുടക്കം മുതലാക്കാനായില്ല. രമേഷ് മെന്‍ഡിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുയായിരുന്നു താരം.

ക്യാപ്റ്റന്‍ ബാബര്‍ അസമിന് (13) 16 പന്ത് മാത്രമായിരുന്നു ആയുസ്. ജയസൂര്യയുടെ പന്തില്‍ സമരവിക്രമയ്ക്ക്് ക്യാച്ച്. വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിനും തിളങ്ങാനായില്ല. 17 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റനെ ജയസൂര്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ അഞ്ചിന് 101 എന്ന നിലയിലായി പാകിസ്ഥാന്‍. എന്നാല്‍ ഷക്കീല്‍ – സല്‍മാന്‍ സഖ്യം പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും ഇതുവരെ 120 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാംദിനം ആരംഭിച്ചത്. പിന്നീട് 70 റണ്‍സാണ് ലങ്ക കൂട്ടിചേര്‍ത്തത്. ധനഞ്ജയ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 214 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 12 ഫോറും നേടി. നഷീം ഷായുടെ പന്തിലാണ് താരം പുറത്താവുന്നത്. മെന്‍ഡിസ് (5), ജയസൂര്യ (4), രചിത (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വിശ്വ ഫെര്‍ണാണ്ടോ (21) പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Top