സിറാജിന് ഒരോവറില്‍ നാല് വിക്കറ്റ്; ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് തകര്‍ച്ച

കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഒരോവറില്‍ നാല് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് സിറാജ്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 10 ഓവറില്‍ ആറിന് 31 എന്ന നിലയിലാണ്. തന്റെ രണ്ടാം ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകര്‍ത്തത്. മറ്റൊരു വിക്കറ്റ് കൂടി വീഴ്ത്തി സിറാജ് അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. കുശാല്‍ മെന്‍ഡിസ് (17), ദുനിത് വെല്ലാലഗെ (6) എന്നിവരാണ് പുറത്തായത്. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി.

ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ മൂന്നാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല.

മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി. അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍:രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Top