ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു ; ഫലം ഞായറാഴ്ച അറിയാം

കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമാപിച്ചു. പന്ത്രണ്ടായിരം പോളിങ് ബൂത്തുകളിലായി 1.59 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വോട്ടെടുപ്പിനിടെ ന്യൂനപക്ഷ വോട്ടര്‍മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. കൊളംബോയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലെയില്‍ രണ്ട് ബസുകള്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

വാഹനവ്യൂഹത്തില്‍ നൂറിലധികം ബസുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. വെടിവയ്പ്പിന് ശേഷം അക്രമികള്‍ ബസിനു കല്ലെറിഞ്ഞതായും പൊലീസ് അറിയിച്ചു. ആര്‍ക്കും പരുക്കില്ല.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സജിത് പ്രേമദാസ മത്സരിക്കുമ്പോള്‍, മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനായ ഗോതാബയ രാജപക്ഷെയാണ് ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.

Top