ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും

ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളില്‍ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഒരു മത്സരം കൂടി പരാജയപ്പെട്ടാല്‍ ഇരുവരുടെയും സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും കളി വിജയിക്കുക എന്നതാവും ഇവരുടെ ലക്ഷ്യം.

മറുവശത്ത്, ശ്രീലങ്ക പരുക്ക് കൊണ്ട് വലഞ്ഞിരിക്കുകയാണ്. ശരാശരിയ്ക്ക് താഴെയുള്ള ബൗളിംഗ് നിര അവര്‍ക്ക് തിരിച്ചടിയാണ്. കളക്ടീവായി ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയരുന്നില്ല. ബെംഗളൂരുവില്‍ ഇത് തുടര്‍ന്നാല്‍ ശ്രീലങ്ക ചിത്രത്തില്‍ നിന്ന് പൂര്‍ണമായി പുറത്താവും. ശ്രീലങ്കന്‍ നിരയില്‍ കാര്യമായ മാറ്റമുണ്ടായേക്കില്ല.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലന്‍ഡാണ് ആദ്യം ഞെട്ടിച്ചത്. പിന്നീട് അഫ്ഗാന്റെ വക അടുത്ത ഷോക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 229 റണ്‍സിന് കീഴടങ്ങിയത് അവരുടെ നെറ്റ് റണ്‍ റേറ്റിലും കാര്യമായ ഇടിവുണ്ടാക്കി. ഇന്നത്തെ കളി വിജയിക്കുക എന്നതിനപ്പുറം ഉയര്‍ന്ന മാര്‍ജിനില്‍ വിജയിക്കുക എന്നതും ഇംഗ്ലണ്ടിന്റെ പദ്ധതികളിലുണ്ടാവും. എന്നാല്‍, കഴിഞ്ഞ നാല് ലോകകപ്പ് എഡിഷനില്‍ ഒരിക്കല്‍ പോലും ശ്രീലങ്കക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഇംഗ്ലണ്ടിന് ആശങ്കയാണ്. അന്നത്തെ ശ്രീലങ്കന്‍ നിരയെക്കാള്‍ മോശപ്പെട്ട സംഘമാണ് ഇത്തവണ എന്നതുമാത്രമാണ് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം. ബെംഗളൂരുവിലെ ബാറ്റിംഗ് പിച്ചില്‍ ഇംഗ്ലണ്ടിന്റെ വിസ്‌ഫോടനാത്മക ബാറ്റിംഗ് നിര ശബ്ദിച്ചാല്‍ അവര്‍ക്ക് ജോലി എളുപ്പമാവും. ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും.

Top