ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; സെമി പ്രതീക്ഷകൾ സജീവമാക്കി ന്യൂസിലൻഡ്

ബംഗളൂരു:ലോകകപ്പിൽ ഇന്ന് ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിലും ശ്രീലങ്ക തോറ്റു. കിവികൾ അഞ്ച് വിക്കറ്റിനാണ് വിജയിച്ചത് കയറിയത്. ശ്രീലങ്ക 46.4 ഓവറിൽ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസുമായി വിജയതീരത്തെത്തി.

ഡിവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42), ഡരിൽ മിച്ചൽ (43) എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. നായകൻ കെയ്ൻ വില്യംസണെ (14) മാത്യൂസ് ബൗൾഡാക്കുകയായിരുന്നു. മാർക്ക് ചാംപ്മാന് (7) ഓട്ടത്തിടയിൽ വിക്കറ്റ് നഷ്ടപ്പെടുത്തി. ഗ്ലെൻ ഫിലിപ്‌സും (17) ടോം ലാതമും (2) ന്യൂസിലൻ നിരയിൽ ഔട്ടാവാതെ നിന്നു.

ശ്രീലങ്കയെ ബാറ്റിങ്ങിനയച്ച ശേഷം അക്ഷരാർത്ഥത്തിൽ ന്യൂസിലൻഡ് ബൗളർമാർ തകർത്താടുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ കുശാൽ പെരേരയാണ് (51) ശ്രീലങ്കൻ നിരയിലെ ടോപ് സ്‌കോറർ. മഹീഷ് തീക്ഷണ 91 പന്തിൽ 38 റൺസടിച്ചു. ട്രെൻറ് ബൗൾട്ട് മൂന്നും ലോക്കി ഫെർഗൂസൻ, മിച്ചൽ സാൻറ്‌നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ നേടി. ടിം സൗത്തി ഒരു വിക്കറ്റ് നേടി.

ശ്രീലങ്കയെ തകർത്തതോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷകൾ സജീവമാക്കി. ശ്രീലങ്കയെ തോൽപ്പിച്ചതുവഴി 10 പോയിന്റുമായി ന്യൂസിലൻഡ് സെമിയിലേക്ക് ഒരുപടി കൂടി അടുത്തു. അവസാന നാലിലെത്താൻ മറ്റ് മത്സരങ്ങളുടെ ഫലമാണ് ഇനി അനുകൂലമാവേണ്ടത്. ബംഗ്ലാദേശിനോട് ഏറ്റ തോൽവിയോടെ ശ്രീലങ്കയുടെ എല്ലാ പ്രതീക്ഷകൾ അവസാനിച്ചിരുന്നു.

Top