പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്

എറണാകുളം: ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് ശ്രീശാന്ത്. പരാതിക്കാരനെ കണ്ടിട്ട് പോലുമില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .പണം തട്ടിയെന്ന പരാതിയില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കണ്ണൂര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാറും വെങ്കിടേഷ് കിനിയുമാണ് മറ്റ് പ്രതികള്‍. വെങ്കിടേഷ് കിനിയുടെ ഭൂമിയില്‍ നിര്‍മ്മിക്കുന്ന വില്ല വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയെന്ന് സരീഗ് പരാതിയില്‍ പറയുന്നു. എന്നാല്‍ നിര്‍മാണം നടന്നില്ല. അതേ സ്ഥലത്ത് ശ്രീശാന്ത് കായിക അക്കാദമി തുടങ്ങുമെന്നും അതില്‍ പങ്കാളിയാക്കാമെന്നും രാജിവും വെങ്കിടേഷും സരീഗിനെ അറിയിച്ചു. ശ്രീശാന്ത് നേരിട്ട് വിളിച്ച് ഇക്കാര്യത്തില്‍ ഉറപ്പ് തന്നിരുന്നതായി സരീഗ് പറയുന്നു. എന്നാല്‍ ഇതിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

ഇതോടെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് എടുത്തത്. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുകയാണ് ശ്രീശാന്തിപ്പോള്‍. പരാതിക്കാരനായ സരീഗുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം വിശദീകരിച്ചു.

Top