തെറ്റുകാരനല്ലെങ്കില്‍ പിന്നെന്തിന് ശ്രീശാന്ത് കുറ്റസമ്മതം നടത്തി; വിമര്‍ശനവുമായ് കോടതി

ന്യൂഡല്‍ഹി: ശ്രീശാന്തിനെതിരെ വിമര്‍ശനമുന്നയിച്ച് സുപ്രീംകോടതി. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് കോഴക്കേസില്‍ താങ്കള്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തിയതെന്നും, എന്തിനാണ് താരം കയ്യില്‍ ഇത്രയധികം പണം കരുതിയെന്നും കോടതി ചോദിച്ചു.

ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനുളള അപേക്ഷയെ ശ്രീശാന്തിന് നല്‍കാനാവൂ എന്നും സൂചിപ്പിച്ച കോടതി ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും കുറ്റപ്പെടുത്തി.

എന്നാല്‍ ഒരു അനാഥാലയത്തിന് നല്‍കാനാണ് കയ്യില്‍ പണം കരുതിയതെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി. പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് താന്‍ കുറ്റം സമ്മതിച്ചതെന്നും യഥാര്‍ഥത്തില്‍ ഐപിഎല്‍ കോഴയില്‍ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും സമയം അനുവദിക്കണമെന്നും ശ്രീശാന്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഇന്ന് കേസ് പരിഗണിച്ചത്. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്.

Top