എസ് ശ്രീശാന്ത് ക്രിക്കറ്റ് അക്കാദമികൾ തുടങ്ങുന്നു: ഇനിമുതൽ കോച്ച്

കൊച്ചി: ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ബോളിങ്ങ് കോച്ചായി കളത്തിലുണ്ടാകുമെന്ന് എസ്.ശ്രീശാന്ത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഏതാനും ക്രിക്കറ്റ് അക്കാദമികൾ ഒരുക്കാനുള്ള പദ്ധതിയിലാണെന്നും ശ്രീശാന്ത് വ്യക്താക്കി. ബുധനാഴ്ച്ചയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘ക്രിക്കറ്റിൽനിന്നു വിരമിക്കുന്നു‘ എന്നാണ് ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്.

എല്ലാവിധ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനായതിൽ അഭിമാനമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി ശ്രീശാന്ത് കളിച്ചിരുന്നു.

ഏറെനാളുകൾക്ക് ശേഷമാണ് ഫസ്റ്റ്ക്‌ളാസ് ക്രിക്കറ്റിൽ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്‌ക്കെതിരായ മത്സരത്തിൽ 12 ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. പിന്നീട് പരിക്ക് മൂലം മത്സരങ്ങൾ നഷ്ടമായി. ഇതോടെയാണ് 39കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളിലായി 87 വിക്കറ്റുകളും 53 ഏകദിനങ്ങളിൽ 75 വിക്കറ്റും 10 ടി20കളിൽ ഏഴ് വിക്കറ്റുകളും നേടി. 2007ലെ ടി20 ലോകകപ്പ് ഫൈനലിൽ പാക് നായകൻ മിസ്ബാ ഉൾ ഹക്കിന്റെ ക്യാച്ചെടുത്ത് ഇന്ത്യൻ വിജയത്തിന് നിർണായക പങ്ക് വഹിച്ചത് ശ്രീശാന്താണ്. ഇന്ത്യ ലോക ചാമ്പ്യൻമാരായ 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് ഭാഗമായിരുന്നു.

Top