ശ്രീശങ്കറിന് നിരാശ

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കറിന് നിരാശ. ഞായറാഴ്ച നടന്ന ഫൈനലിലെ ആറ് ശ്രമങ്ങളും അവസാനിച്ചപ്പോള്‍ താരത്തിന് എട്ടു മീറ്റര്‍ പോലും കടക്കാനായില്ല. ഏഴാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിലെ 7.96 മീറ്ററാണ് ഫൈനലില്‍ ശ്രീശങ്കറിന്റെ മികച്ച ദൂരം.

ലോക അത്‌ലറ്റിക്‌സ് മീറ്റിലെ ലോങ്ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ബഹുമതി സ്വന്തമാക്കിയ ശ്രീശങ്കറിന് ഞായറാഴ്ച പക്ഷേ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ ശ്രമത്തില്‍ 7.96 മീറ്റര്‍ ചാടിയ ശ്രീശങ്കറിന്റെ രണ്ടും മൂന്നും ചാട്ടങ്ങള്‍ ഫൗളായി. ഇതിലൊന്ന് എട്ട് മീറ്ററിലേറെ ദൂരം പിന്നിട്ടതായിരുന്നു. നാലാം ശ്രമത്തില്‍ എത്തിപ്പിടിക്കാനായത് 7.89 മീറ്റര്‍ മാത്രം. അഞ്ചാം ശ്രമം വീണ്ടും ഫൗള്‍. ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.83 മീറ്റര്‍ മാത്രമായതോടെ ശ്രീശങ്കറിനും ഇന്ത്യയ്ക്കും നിരാശ.

മെഡല്‍നേടിയാല്‍ അഞ്ജു ബോബി ജോര്‍ജിനുശേഷം ലോക അത്‌ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരമെന്ന നേട്ടവും ശ്രീശങ്കറിന് സ്വന്തമാകുമായിരുന്നു.

8.36 മീറ്റര്‍ ചാടിയ ചൈനയുടെ ജിയാനന്‍ വാങ്ങാണ് സ്വര്‍ണം നേടിയത്. അവസാന ശ്രമത്തിലാണ് അതുവരെ മുന്നിട്ടുനിന്നിരുന്ന ഗ്രീസിന്റെ മില്‍റ്റിയഡിസ് ടെന്‍ടോഗ്ലോയെ മറികടന്ന് വാങ് സ്വര്‍ണവുമായി മടങ്ങിയത്. 8.32 മീറ്റര്‍ ചാടിയ മില്‍റ്റിയഡിസ് ടെന്‍ടോഗ്ലോ വെള്ളി മെഡലും 8.16 മീറ്റര്‍ ചാടിയ സ്വിറ്റ്സര്‍ലന്‍ഡിന്റെ സിമോണ്‍ എഹാമ്മര്‍ വെങ്കലവും നേടി.

Top