ആര്‍എസ്എസ്, മഠം തട്ടിയെടുത്തു; പരാതിയുമായി ശ്രീപദ്മനാഭക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ പുഷ്പാജ്ഞലി സ്വാമിയാരുടെ മഠം ആര്‍എസ്എസ് സംഘടന അനധികൃതമായി കൈക്കലാക്കിയതായി പരാതി.മഠത്തിനുളളില്‍ സൂക്ഷിച്ചിരുന്ന തന്റെ ഉപാസനാ മൂര്‍ത്തിയായ ശ്രീരാമ ദേവന്റെ പഞ്ചലോഹ വിഗ്രഹം എവിടെയെന്ന് അറിയില്ലെന്നും പുഷ്പാജ്ഞലി സ്വാമി പരാതിയില്‍ പറഞ്ഞു.കൈരളി ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്.

സംഭവത്തെക്കുറിച്ച് ആര്‍എസ്എസ് സംസ്ഥാന നേതാക്കളോട് പരാതി പറഞ്ഞിട്ടും മഠം തിരിച്ച് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മുഞ്ചിറ മഠം പുഷ്പാജ്ഞലി സ്വാമിയാര്‍ പറഞ്ഞു.

1980 മുതലാണ് പടിഞ്ഞാറെകോട്ടക്ക് സമീപത്തെ മിത്രാനന്തപുരം കുളത്തിന് അരികിലുളള മുഞ്ചിറ മഠം ആര്‍എസ്എസ് കൈവശപ്പെടുത്തിയത്.അന്നത്തെ മഠാധിപനായ പുഷ്പാജ്ഞലി സ്വാമിയാര്‍ക്ക് തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലേക്ക് പൂജക്കായി പോകേണ്ട ഘട്ടത്തില്‍ പൂര്‍വ്വാശ്രമത്തിലെ സുഹൃത്തിന്റെ മകനായ എസ്ബിഐ ജീവനക്കാരനായ അനന്തപദ്മനാഭനെ മഠം എല്‍പ്പിച്ചു. എതാനും നാളുകള്‍ക്ക് പിന്നാലെ സ്വാമിയാര്‍ മരണപ്പെട്ടു. പിന്നീട് മഠം ആര്‍എസ്എസ് കൈവശപ്പെടുത്തുകയായിരുന്നു.

‘ആര്‍എസ്എസ് പ്രാന്തീയ സംഘചാലകായ പിഇബി മേനോനോടും , കുമ്മനം രാജേശേഖരനോടും മഠം തിരികെ നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം അനുഭാവം കാണിച്ച അവര്‍ ഇപ്പോള്‍ നിസഹകരണത്തിലാണ്. മഠത്തിനുളളില്‍ ഉണ്ടായിരുന്ന തന്റെ ഉപാസാനാ മൂര്‍ത്തിയായ ശ്രീമാര വിഗ്രഹം എവിടെയെന്ന് അറിയില്ല.
പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ശ്രീരാമ വിഗ്രഹത്തിന് 400 വര്‍ഷത്തിലേറെ പഴക്കം ഉണ്ട്. കോടികള്‍ വിലമതിക്കുന്ന വിഗ്രഹം അവിടെയുണ്ടോ എന്നറിയില്ല’.വികാരാധീനനായി സ്വാമിയാര്‍ പറഞ്ഞു.

നിലവില്‍ തന്റെ മഠം സേവാഭാരതി കൈവശപെടുത്തി. അവിടെ അനന്തശായി ബാലസദനം എന്ന പേരില്‍ അനാഥാലയം നടത്തുകയാണ്. തന്നെ മഠത്തിനുളളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ആര്‍എസ്എസുകാര്‍ തന്നെ തടയുന്നു. ആര്‍എസ്എസിന്റെ ഹൈന്ദവ സ്നേഹം കാപട്യമെന്നാണ് തന്റെ സന്ന്യാസ ജീവിതത്തില്‍ ബോധ്യപെടുന്നത്. സ്വാമിയാര്‍ പറഞ്ഞു.

അനാഥാലയത്തിലെ കുട്ടികളെ ഇറക്കിവിടണമെന്നില്ല. വര്‍ഷത്തില്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ചാതുര്‍മാസ വ്രതം അനുഷ്ഠിക്കാന്‍ അനുവദിക്കണം. ആചാര സംരക്ഷകരെന്നും , സന്ന്യാസിമാരുടെ സംരക്ഷകരെന്നും മേനി നടക്കുന്ന ആര്‍എസ്എസിന്റെ തനിനിറമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top