ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി 10,000 വീടുകള്‍ നിര്‍മിക്കുമെന്ന് നരേന്ദ്ര മോദി

കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി 10,000 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര ആംബുലന്‍സ് സേവനം നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയില്‍ ഇന്ത്യന്‍ സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ടെന്ന് തമിഴ് ജനതയ്ക്കു പ്രധാനമന്ത്രി മോദി ഉറപ്പുകൊടുത്തു. ശ്രീലങ്ക സന്ദര്‍ശിക്കുന്ന വേളയിലാണു മോദിയുടെ പ്രഖ്യാപനം.

ശ്രീലങ്കയ്ക്കു വേണ്ടി മറ്റു നിരവധി പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. വൊക്കേഷനല്‍ ട്രെയിനിങ് സെന്ററുകള്‍, 10 എഞ്ചിനീയറിങ് ട്രെയിനിങ് സെന്ററുകള്‍, നൈപുണ്യ വികസനത്തിന് ലാബുകള്‍, പ്ലാന്റേഷന്‍ സ്‌കൂളുകളില്‍ കംപ്യൂട്ടര്‍, സയന്‍സ് ലാബുകളും സ്ഥാപിക്കുമെന്നും മോദി അറിയിച്ചു.

കൊളംബോയില്‍ നിന്ന് വാരാണസിയിലേക്കു വിമാന സര്‍വീസും മോദി പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതല്‍ വിമാനം സര്‍വ്വീസ് തുടങ്ങും. ഇതോടെ, കാശി വിശ്വനാഥന്റെ ഭൂമിയിലേക്കു തമിഴ് സഹോദരങ്ങള്‍ക്കു സന്ദര്‍ശനം നടത്താനാകുമെന്നു മോദി അറിയിച്ചു. 150 കോടി രൂപയോളം ചെലവിട്ട് ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച ഡിക്കോയ ഗ്ലെന്‍ഗേയ്‌റന്‍ ആശുപത്രിയും മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ശ്രീലങ്കന്‍ മധ്യപ്രവിശ്യയിലെ പ്ലാന്റേഷന്‍ തൊഴിലാളികളായ തമിഴ് വംശജര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്.

ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ മികച്ച പുരോഗതി ഉളവാക്കുന്നതായിരുന്നു മോദിയുടെ സന്ദര്‍ശനം. ശ്രീലങ്കന്‍ പൗരന്മാരെ സമ്പദ്വ്യവസ്ഥയുടെ അഭിവൃദ്ധിയിലേക്കു നയിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം വ്യക്തമാക്കി.

Top