ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍; റെയ്ഡിനിടെ നടന്ന ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ വീണ്ടും 15 പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തിരഞ്ഞ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഒരു കൂട്ടം ആളുകള്‍ അന്വേഷണ സംഘത്തിനെതിരെ നിറയൊഴിച്ചത്. ആറ് കുട്ടികള്‍ ഉള്‍പ്പെടെ 15 പേരാണ് അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടത്.

സ്‌ഫോടകവസ്തു ശേഖരമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പൊലീസിനും സൈന്യത്തിനും നേരെ നിറയൊഴിച്ചതിന് പിന്നാലെ സ്‌ഫോടന ആക്രമണവും ഉണ്ടായി. ഇത് ചാവേറുകള്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. ഏറ്റമുട്ടലുകള്‍ക്കൊടുവില്‍ മൂന്ന് പേരെ സൈന്യം പിടികൂടിയിട്ടുണ്ട്.

സ്‌ഫോടകവസ്തുക്കള്‍, ചാവേര്‍ ആക്രമണത്തിനുപയോഗിക്കുന്ന കിറ്റുകള്‍, ഡിറ്റണേറ്ററുകള്‍, ഐഎസിന്റെ പതാക, യൂണിഫോം, രണ്ട് വാഹനങ്ങള്‍ എന്നിവയും സ്ഥലത്തെ വീടുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയൊക്കെ ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ സഹ്രാന്‍ ഹാഷിമിന്റേതാണെന്നാണ് കരുതുന്നത്.

അതേസമയം 253 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 76 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരില്‍ ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഐഎസിന്റെ വാദം ശരിയാണെങ്കില്‍ ഇറാഖിനും, സിറിയയ്ക്കും പുറത്ത് അവര്‍ നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ശ്രീലങ്കയില്‍ നടന്നത്.

Top