ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് എം.ടി.രമേശ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. അഭിഭാഷകന്‍ എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയോട് തന്ത്രി ഉപദേശം തേടിയതെന്നും രമേശ് പറഞ്ഞു.

ശ്രീധരന്‍പിള്ളയുടെ പ്രസംഗം രഹസ്യമായിരുന്നില്ലെന്നും അത് ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ അടക്കം ലൈവായി പോയിരുന്നുവെന്നും അതിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് വ്യക്തമാക്കി.

അതേസമയം ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപിക്കു വേണ്ടി കളിക്കേണ്ടവരല്ല തന്ത്രി കുടുംബമെന്നും ശ്രീധരന്‍പിള്ള പറയുമ്പോള്‍ അടക്കാനുള്ളതല്ല ശബരിമലയെന്നും ശബരിമല സംഘര്‍ഷം ബിജെപിയുടെ അജണ്ടയാണന്ന് തെളിഞ്ഞെന്നും കോടിയേരി പറഞ്ഞു.

യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് കോടിയേരി ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രംഗത്തെത്തിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖയായിരുന്നു പുറത്തായത്.

നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നുമാണ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.

Top