സീരിയല്‍ നടിയെ അറസ്റ്റ് ചെയ്തത് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സിനിമ സീരിയല്‍ താരത്തെ പിടികൂടിയത് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവില്‍. മയക്കുമരുന്നുമായി കൊച്ചി കാക്കനാടുള്ള ഫ്‌ലാറ്റില്‍ വച്ചാണ് നടിയെ അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച് രണ്ടു മാസം പിന്നിടുന്നതിന് മുന്‍പാണ് അടുത്ത മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവാണ് അതിമാരക ലഹരി വസ്തുക്കളുമായ് പിടിയിലായത്. നടിയുടെ ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും അതതോടൊപ്പം അറസ്റ്റ് ചെയ്തു.

നടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അത് വില്‍പ്പന നടത്തുന്നുണ്ടെന്നും പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ പേരില്‍ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്.

ഇന്നലെ രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്‌ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.വില്‍പ്പനക്ക് പുറമെ മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നും പൊലീസ് പറയുന്നു.ലോക വ്യാപകമായി വില്‍പ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നാണ് മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു.

Top