‘ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചാരവൃത്തി’; മുന്‍ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാന്‍

ടെഹ്‌റാൻ: ചാരവൃത്തി ആരോപിച്ച് മുൻ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാൻ പൗരനുമായ അലിറേസ അക്ബറിയെ ഇറാൻ തൂക്കിലേറ്റി. രഹസ്യ വിവരങ്ങൾ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റയത്. നേരത്തെ ഇറാൻ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.

ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന് വേണ്ടി ചാരപ്രവൃത്തിയിൽ ഏർപ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാൻ മറുപടി അർഹിക്കുന്നുണ്ടെന്നും ബ്രിട്ടൺ പ്രതികരിച്ചു.

‘ബ്രിട്ടീഷ്-ഇറാൻ പൗരൻ അലിറേസ അക്ബറിയുടെ വധശിക്ഷയിൽ ഞെട്ടിപ്പോയി. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് ഇത്’- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.

ഇറാൻ പ്രതിരോധ മേഖലയിൽ പ്രധാന സ്ഥാനങ്ങൾ കൈരാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളിൽ സഹമന്ത്രിയായും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗമായും അക്ബറി പ്രവർത്തിച്ചിട്ടുണ്ട്.

ഇറാൻ സർക്കാർ അനുകൂല മാധ്യമങ്ങൾ പുറത്തുവിട്ട അക്ബറിയുടെ കുറ്റസമ്മത വീഡിയോയിൽ, താൻ ബ്രിട്ടണുവേണ്ടി ചാരവൃത്തി ചെയ്തതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. 2019ലാണ് അക്ബറിയെ ഇറാൻ അറസ്റ്റ് ചെയ്തത്. ഇസ്രയേലിന് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിസംബറിൽ നാലുപേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.

Top