സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും

തിരുവനന്തപുരം: റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക്ക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് കേരളത്തിലും വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്പുട്നിക്ക് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റിന് തിരുവനന്തപുരത്തെ തോന്നയ്ക്കലാണ് പരിഗണനയില്‍.

സ്പുട്നിക് വാക്സിന്‍ റഷ്യയ്ക്ക് പുറത്ത് ആദ്യമായിട്ട് നിര്‍മിക്കുക ഇന്ത്യയിലായിരിക്കും എന്ന് ഏകദേശ ധാരയായിട്ടുണ്ട്. ആദ്യ പരിഗണന ഗുജറാത്തിനും രണ്ടാം പരിഗണനയില്‍ കേരളവുമുണ്ട്. തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണ യൂണിറ്റ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാകും യൂണിറ്റ് ആരംഭിക്കുക.

ഇതുമായി ബന്ധപ്പെട്ട സാധ്യതകള്‍ റഷ്യന്‍ അധികൃതര്‍ കേരളത്തിലെ കെഎസ്ഐഡിസിയും കേരളത്തിലെ ഉന്നതാധികാര സമിതിയുമായും ചര്‍ച്ച നടത്തി. പ്രദേശത്തെ സ്വഭാവ സവിശേഷത, വെള്ളത്തിന്റെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്താല്‍ ഗുജറാത്തിനേക്കാള്‍ മേല്‍ക്കൈ കേരളത്തിനാകും.

റഷ്യന്‍ കൊവിഡ് വാക്സിനായ സ്പുട്നിക് പരീക്ഷണാര്‍ഥം ഉല്‍പാദിപ്പിക്കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിരുന്നു. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് (ഡിസിജിഐ) അനുമതി നല്‍കിയത്. മോസ്‌കോയിലെ ഗമാലയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയുമായി ചേര്‍ന്നായിരിക്കും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക.

 

Top