സ്പ്രിംഗ്ലര്‍ വിഷയത്തില്‍ കോടതി ശരിവെച്ചത് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍: ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി ഒരു വരിയും വിധിന്യായത്തിലില്ലെന്നും പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറി എന്ന കാര്യം സര്‍ക്കാരിന് കോടതിയില്‍ സമ്മതിക്കേണ്ടിവന്നു. സംസ്ഥാനസര്‍ക്കാരിന്റെ നടപടികളെ ശക്തമായി വിമര്‍ശിക്കുന്നതാണ് ഹൈക്കോടതിയുടെ പരമാര്‍ശങ്ങളും വിധിന്യായത്തിലുള്ള വസ്തുതകളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇടക്കാല വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മൂന്ന് ആഴ്ചകള്‍ക്കു ശേഷം വിശദമായ വാദം കേട്ട് അന്തിമ വിധി പറയുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ കൊടുത്ത് ഈ കേസ് വാദിക്കാന്‍ മുംബൈയില്‍നിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.

കരാറിനെ സി.പി.ഐ അംഗീകരിക്കുന്നില്ല. പ്രതിപക്ഷ ആരോപണങ്ങള്‍ സി.പി.ഐ പോലും ശരിവച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംഗ്ലറുമായി ഉണ്ടാക്കിയ കരാറിന് കര്‍ശനമായ ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കിയത്. കരാറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു വിധി.

Top