കാല്‍പന്തുകളിയുടെ ഇതിഹാസ നായകന്‍ പി.കെ. ബാനര്‍ജി അന്തരിച്ചു! നികത്താനാകാത്ത നഷ്ടം

കൊല്‍ക്കത്ത: കാല്‍പന്തുകളിയുടെ ഇതിഹാസ നായകന്‍ പി.കെ. ബാനര്‍ജി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി ആറു മുതല്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. പി.കെ. ബാനര്‍ജിയുടെ ഇളയ സഹോദരന്‍ പ്രസൂണ്‍ ബാനര്‍ജി പാര്‍ലമെന്റ് അംഗമാണ്.

ഇന്ത്യന്‍ ദേശീയ ടീമിനു വേണ്ടി 84 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ബൂട്ടണിഞ്ഞ കാലിന്റെ കരുത്തില്‍ ബാനര്‍ജി 65 രാജ്യന്തരഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

1956 മെല്‍ബണ്‍ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ടീമില്‍ അംഗമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും അദ്ദേഹം വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് 1960 റോം ഒളിംപിക്‌സില്‍ ടീമിന്റെ ക്യാപ്റ്റനുമായി കളിച്ചിട്ടുണ്ട്. ഫ്രാന്‍സ് ടീമിനെതിരേ ഇന്ത്യയുടെ സമനില ഗോള്‍ നേടിയതും അദ്ദേഹമായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1ന് ജയിച്ച മത്സരത്തില്‍ ടീമിനായി പതിനേഴാം മിനിറ്റില്‍ ഗോള്‍ നേടി.

തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ നാഴികകല്ലായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ആ നേട്ടം. ഏറ്റവും മികച്ച ഇന്ത്യന്‍ താരമായി അദ്ദേഹത്തെ ഫിഫ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഫുട്ബോളിന് ബാനര്‍ജിയുടെ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമതി 2004-ല്‍ അദ്ദേഹത്തിന് ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ നല്‍കി ആദരിച്ചിരുന്നു.

Top