ബ്രിജ്ഭൂഷനെതിരെ 15നകം കുറ്റപത്രമെന്ന് കായികമന്ത്രി; താൽക്കാലികമായി സമരം നിർത്തി

ന്യൂഡൽഹി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ അന്വേഷണം ഈ മാസം പതിനഞ്ചിനകം തീർക്കുമെന്ന് ഉറപ്പുകിട്ടിയതിനെ തുടർന്നു താൽക്കാലികമായി സമരം നിർത്തി ഗുസ്തി താരങ്ങൾ. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു തീരുമാനം. ബ്രിജ്ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍ തീരുമാനം വേണമെന്നു മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഗുസ്തി താരങ്ങള്‍ നിലപാടെടുക്കുകയായിരുന്നു.

ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഈ മാസം 15നകം കുറ്റപത്രം നല്‍കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഈ മാസം 30 നുള്ളില്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ഫെഡറേഷൻ തലപ്പത്തു വനിത വരണമെന്നു മന്ത്രിയുമായുള്ള ചർച്ചയിൽ താരങ്ങൾ ആവശ്യപ്പെട്ടു. അതേസമയം ഗുസ്തി താരങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്നും കേന്ദ്രസര്‍ക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പുതിയ പാര്‍ലമെ‍ന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം എടുത്ത കേസുകളാണു പിന്‍വലിക്കുന്നത്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

Top