ന്യൂഡല്‍ഹി: നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് വാക്താവായിരുന്ന സഞ്ജയ് ഝായെ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമര്‍ശനം.
1975 ജൂണ്‍ 25ന് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ 45ാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്ത് വന്നത്.
‘കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളും യുവ അംഗങ്ങളും ചില പ്രശ്നങ്ങളുയര്‍ത്തി. എന്നാല്‍ ആക്രോശിച്ച് ആ ശബ്ദം അടിച്ചമര്‍ത്തി. ഒരു പാര്‍ട്ടി വാക്താവിനെ മര്യാദയില്ലാതെ പുറത്താക്കി. നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുന്നുവെന്നതാണ് ഖേദകരമായ സത്യം’ ഷാ ട്വിറ്ററില്‍ കുറിച്ചു.
ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പാര്‍ട്ടിയെ വിമര്‍ശിച്ചതിന് വക്താവ് സ്ഥാനത്ത് നിന്ന് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥയുടെ നാളുകളിലെ മനോഭാവം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.ഒരു കുടുംബത്തില്‍ പെടാത്ത നേതാക്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ നിരാശരാകുന്നത്?, ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് സ്വയം ചോദിച്ചില്ലെങ്കില്‍ ആളുകള്‍ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഷാ പറഞ്ഞു.
’45 വര്‍ഷം മുമ്പുള്ള ഈ ദിവസം, ഒരു കുടുംബത്തിന് അധികാരത്തോടുള്ള അത്യാഗ്രഹം അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിച്ചുവെന്ന് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഒറ്റരാത്രികൊണ്ട് രാജ്യം ഒരു ജയിലായി മാറി. പത്രങ്ങൾ, കോടതികൾ, അഭിപ്രായ സ്വാതന്ത്ര്യം… എല്ലാം ചവിട്ടിമെതിക്കപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും താഴ്ന്നവർക്കും നേരെ അതിക്രമങ്ങൾ നടന്നു.’ – അമിത് ഷാ പറഞ്ഞു.
‘ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമത്തെത്തുടർന്നാണ് അടിയന്തരാവസ്ഥ നീങ്ങിയത്. ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ അത് കോൺഗ്രസിൽ ഇല്ലാതായി. ഒരു കുടുംബത്തിന്റെ താൽപര്യങ്ങൾ പാർട്ടി താൽപര്യങ്ങൾക്കും ദേശീയ താൽപര്യങ്ങൾക്കും മേലെ നിലനിന്നു.
ഈ ഖേദകരമായ അവസ്ഥ ഇന്നത്തെ കോണ്‍ഗ്രസിലും വളരുന്നു’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.