ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസാക്കിയ എസ്.പി.ജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും മാത്രമാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് നിയമമാകുന്നത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് എന്നിവര്‍ക്കുളള എസ്.പി.ജി സുരക്ഷ കേന്ദ്രം നേരത്തെ പിന്‍വലിച്ചിരുന്നു.
നെഹ്‌റു കുടുംബത്തിന് നിലവില്‍ സി.ആര്‍.പി.എഫ് സുരക്ഷയാണ് നല്‍കുന്നത്. ഇതോടൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ടപതി അംഗീകാരം നല്‍കി.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. 3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.
രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ നെഹ്റു കുടുംബത്തിനെതിരെ ഭീഷണിയില്ലെന്നാണ് വിവിധ സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ എസ്.പി.ജി സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.