റഷ്യന്‍ ‘ബ്രഹ്മാസ്ത്രം’ ഉടന്‍ വേണമെന്ന്, ഇന്ത്യയുടെ നീക്കത്തില്‍ ഞെട്ടി ലോകം !

ന്യൂഡല്‍ഹി: അമേരിക്കയുടെ എതിര്‍പ്പിനെ മറികടന്ന് റഷ്യയില്‍ നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനമായ ‘എസ്400 ട്രയംഫ് ‘ വാങ്ങിക്കുവാനുള്ള ഇന്ത്യയുടെ തീരുമാനം ഞെട്ടലോടെയാണ് ലോക രാജ്യങ്ങള്‍ കേട്ടത്. ഇപ്പോള്‍ എസ് 400 ട്രയംഫ് എത്രയും പെട്ടെന്നു കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

മോസ്‌കോയില്‍ ഇന്നു നടക്കുന്ന ഇന്ത്യ-റഷ്യ സൈനിക, ഉദ്യോഗസ്ഥ, മന്ത്രി തല യോഗത്തില്‍ മിസൈല്‍ കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗി ഷൊയ്ഗുവും ചര്‍ച്ചയില്‍ പങ്കെടുക്കും. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ നിര്‍മാണ യൂണിറ്റ് രാജ്നാഥ് സിങ് സന്ദര്‍ശിച്ചേക്കും.

2018 ഒക്ടോബറിലാണ് 40,000 കോടി മുടക്കി അഞ്ച് സ്‌ക്വാര്‍ഡന്‍ എസ് 400 ട്രയംഫ് വാങ്ങാന്‍ റഷ്യയുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. 2020-ല്‍ തുടങ്ങി 2023-നുള്ളിലാവും റഷ്യ ഇത് ഇന്ത്യക്കു നല്‍കുക. അഞ്ച് സ്‌ക്വാര്‍ഡന്‍ എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനവും 59,000 കോടി മുടക്കി ഫ്രാന്‍സില്‍നിന്നു വാങ്ങുന്ന റഫാന്‍ യുദ്ധവിമാനങ്ങളും എത്തുന്നതോടെ ഇന്ത്യയുടെ സൈനികശേഷിയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യോമസേന പ്രതികരിച്ചു.

എന്താണ് എസ്-400 ട്രയംഫ്?

ശത്രുവിമാനങ്ങളെയും മിസൈലുകളെയും ആളില്ലാ വിമാനങ്ങളെയും 400 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഭസ്മമാക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400.

120 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള ദൈര്‍ഘ്യത്തിലെ ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയുന്ന മൂന്ന് തരത്തിലുള്ള മിസൈല്‍ സംവിധാനങ്ങളാണ് എസ്400ല്‍ ഉള്ളത്. ദീര്‍ഘദൂര മിസൈലായ 40 എന്‍ 6 , മദ്ധ്യദീര്‍ഘ ദൂര മിസൈലായ 48 എന്‍ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ. എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളും ഇതിലുണ്ട്. സൂപ്പര്‍സോണിക്കോ ഹൈപ്പര്‍സോണിക്കോ ആയ വേഗതയില്‍ പറന്നെത്തി നശിപ്പിക്കാവുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ് 35 ജെറ്റുകളുള്‍പ്പെടെയുള്ളവയെ നശിപ്പിക്കാന്‍ കഴിയും. ആകാശമാര്‍ഗം മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ആക്രമണസംവിധാനങ്ങളെ വരെ ഇവന്‍ തകര്‍ക്കും.

റഷ്യയില്‍ നിന്ന് അഞ്ച് എസ് -400 ആണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാന്‍ ആക്രമണത്തെയും പ്രതിരോധിക്കും .

നിലവിലുള്ള ഇന്ത്യയുടെ സ്വന്തം വിമാനവേധ സംവിധാനമാണ് ആകാശ്. ഇതിന് പുറമേ രണ്ട് വിമാനവേധ സംവിധാനങ്ങള്‍ കൂടി പണിപ്പുരയിലാണ്. ഇസ്രയേലില്‍ നിന്ന് വാങ്ങിയ 15 കിലോമീറ്റര്‍ ദൂരപരിധിയുള്ള സ്പൈഡറും ഇസ്രയേല്‍ സഹകരണത്തോടെ നിര്‍മ്മിക്കുന്ന 70 കിലോമീറ്റര്‍ പരിധിയുള്ള സര്‍ഫസ് ടു എയര്‍ സംവിധാനവുമാണിവ. ഇതിന് പുറമെയാണ് റഷ്യയില്‍നിന്ന് ”എസ്400 ട്രയംഫ് ‘ ‘ കൂടി വാങ്ങാന്‍ ഇന്ത്യ ആലോചിക്കുന്നത്. ചൈന ഇതിനിടെ 4 ”എസ്400 ട്രയംഫ് ‘ റഷ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.

എസ്-400 മിസൈല്‍ സംവിധാനം ഇന്ത്യയുടെ സൈനിക ശേഷി പലമടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

Top