നടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചവൻ ദിലീപിനും നാദിർഷാക്കും പിന്നാലെ എന്തിന് ?

കൊച്ചി: നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും കുരുക്കാന്‍ നടക്കുന്നത് ആസൂത്രിത നീക്കം ?

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി നാദിര്‍ഷായ്ക്ക് ജയിലില്‍ വച്ച് എഴുതിയ കത്ത് ആരുടെ ‘തിരക്കഥ’ പ്രകാരമാണെന്ന ചോദ്യമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്.

പണം തന്നില്ലങ്കില്‍ എല്ലാം വിളിച്ചു പറയുമെന്ന പള്‍സറിന്റെ ഭീഷണിക്ക് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്ന സംശയമാണ് ബലപ്പെടുന്നത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങളാണ് സഹ തടവുകാരന്‍ വഴി പള്‍സര്‍ സുനി നാദിര്‍ഷായ്ക്ക് കൊടുത്തയച്ച കത്തിലുള്ളത്. ഈ കത്ത് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതായതിനാല്‍ സമഗ്രമായ പരിശോധനയാണ് ഇതുസംബന്ധമായി ഇപ്പോള്‍ പൊലീസ് നടത്തി വരുന്നത്.

ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടനും ഗായകനും സംവിധായകനുമൊക്കെയായ നാദിര്‍ഷ.

സ്വാഭാവികമായും നടന്റെയും സംവിധായകന്റെയും മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ‘കത്ത് ‘മുന്നോട്ട് വയ്ക്കുന്നതിനാല്‍ ഇതാണോ പള്‍സറും ‘അണിയറക്കാരും’ ആഗ്രഹിക്കുന്നത് എന്നതാണ് ഉയരുന്ന സംശയം.

നടിമാരുടെ നേതൃത്വത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകര്‍ സംഘടിച്ച് സംഘടന രൂപീകരിച്ച് മുന്നോട്ട് വന്നതിന് ശേഷമാണ് പള്‍സറില്‍ മനംമാറ്റം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. സിനിമാ രംഗത്തുള്ള ചിലരുടെ ‘ഇടപെടല്‍’ ദിലീപിനെ ടാര്‍ഗറ്റ് ചെയ്യുന്നതിന് പിന്നിലുണ്ടോയെന്ന് ആ രംഗത്തുള്ളവര്‍തന്നെ ഇപ്പോള്‍ സംശയിച്ച് തുടങ്ങിയിട്ടുണ്ട്.

ഒന്നുകില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍, അതല്ലെങ്കില്‍ മനപ്പൂര്‍വ്വം താറടിച്ച് കാണിക്കാന്‍ . .

ഇതില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് പള്‍സര്‍ ലക്ഷ്യമിടുന്നു എന്നതല്ലാതെ നടനും സംവിധായകനുമൊന്നും ഏതെങ്കിലും തരത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്നതിനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

പണമാണ് ലക്ഷ്യമെന്നത് കത്തില്‍ തന്നെ വ്യക്തമാണ്. ഇനി ഈ ‘ബുദ്ധി’ പറഞ്ഞ് കൊടുക്കാന്‍ ജയിലില്‍ ആരെങ്കിലും പള്‍സറിനെ സന്ദര്‍ശിച്ചിരുന്നോ എന്നതും പരിശോധിച്ച് വരികയാണ്.

പള്‍സറിന്റെ സഹതടവുകാരുടെ അടുത്ത് നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുന്നുണ്ട്.

മുന്‍പ് പള്‍സര്‍, ചാര്‍ളി എന്ന സുഹൃത്തിനോട് 50,000 രൂപ കടം ചോദിച്ച സമയത്ത് നടനു വേണ്ടിയാണ് നടിയെ ഉപദ്രവിച്ചതെന്ന് പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പത്രത്തില്‍ ‘പ്രമുഖ നടന് വേണ്ടി’ എന്ന് കണ്ടതിനാലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു മറുപടി.

ഈ മറുപടിയാണ് ഇപ്പോള്‍ നാദിര്‍ഷായ്ക്ക് എഴുതിയ കത്തിലൂടെ പള്‍സര്‍ സുനി തന്നെ പൊളിച്ചിരിക്കുന്നത്.

ഇതില്‍ കഴമ്പുണ്ടോ ? അതോ നടനെയും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടല്‍ മാത്രമാണോ ലക്ഷ്യം ? ഇനി അതിനുമപ്പുറം നടനെതിരായ ഗൂഢാലോചനയുടെ ഭാഗമാണോ കത്ത് ‘ബോംബ് ‘

ഈ ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ പൊലീസ് ഉത്തരം തേടുന്നത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

റിപ്പോര്‍ട്ട്: എം വിനോദ്

Top