സ്പെഷ്യല്‍ ട്രെയിന്‍ ടിക്കറ്റുകളും തീര്‍ന്നു, മുംബൈ മലയാളികളുടെ ക്രിസ്മസ് യാത്ര ദുരിതത്തിന് പരിഹാരമായില്ല

മുംബൈ: ക്രിസ്മസ്, ന്യൂ ഇയർ യാത്രാ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചെങ്കിലും പ്രശ്നപരിഹാരമാവുന്നില്ലെന്ന് മുംബൈയിലെ മലയാളികൾ പറയുന്നു. ആയിരക്കണക്കിന് പേർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുമ്പോൾ ഒരു ട്രെയിൻ ഒരു സർവീസ് മാത്രം നടത്തിയത് കൊണ്ട് മാത്രം എന്ത് ഗുണമെന്നാണ് ചോദ്യം.

ട്രെയിനുകളിൽ ടിക്കറ്റില്ല, വിമാനത്തിലാണെങ്കിൽ നാലിരട്ടിയിലേറെ നിരക്ക്. ക്രിസ്മസും ന്യൂ ഇയറും നാട്ടിൽ ആഘോഷിക്കാൻ കാത്തിരുന്ന മലയാളികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നു. ഒടുവിൽ ഇന്നലെ വൈകീട്ടാണ് സ്പെഷൽ ട്രെയിനുകളുടെ പ്രഖ്യാപനം റെയിൽ വേ നടത്തിയത്. അപ്പോഴും മുംബൈയിലെ മലയാളികൾക്ക് സന്തോഷിക്കാൻ കാര്യമായൊന്നുമില്ല.  മുംബൈയിൽ നിന്ന് കന്യാകുമാരിക്ക് നാളെ വൈകീട്ട് 3.30ന് ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ശനിയാഴ്ച തിരികെയും. ഇത്രമാത്രം. ഇന്ന് രാവിലെ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റ് പോയി.

ടിക്കറ്റ് കിട്ടിയർ ഭാഗ്യവാൻമാർ. നാല് വർഷം മുൻപ് വരെ ആഴ്ചയിൽ രണ്ട് സർവീസെന്ന നിലയ്ക്ക് ഒരു മാസത്തോളം കേരളത്തിലേക്ക് ശൈത്യകാല സ്പെഷൽ സർവീസ് നടത്തിയിരുന്നു. എന്ത് കൊണ്ട് ഇപ്പോഴതില്ല എന്ന ചോദ്യത്തിന് റെയിൽവേ മറുപടി പറയുന്നില്ല. ക്രിസ്മസ്,ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റയിൽവേ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്.മറ്റന്നാൾ മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ,ചെന്നൈ എഗ്മോർ – കൊല്ലം,എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം,റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകൾ.  ആകെ 51 സ്പെഷ്യൽ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയർ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.

Top