കോതമംഗലം കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: കോതമംഗലത്തെ മാനസ കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പൊലീസ് സംഘം കണ്ണൂരിലെത്തി.

മാനസയെ രഖില്‍ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കണ്ണൂര്‍ സ്വദേശിയായ രഖില്‍ ഇതിനായി മാസങ്ങളോളം കോതമംഗലത്ത് തങ്ങി. മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ മാറിയുള്ള വാടകമുറിയിലാണ് രഖില്‍ താമസിച്ചിരുന്നത്.

മാനസയുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. രഖിലിനെ പകല്‍സമയത്ത് മുറിയില്‍ കാണാറില്ലെന്നാണ് വീട്ടുടമ നൂറുദ്ദീന്‍ പറയുന്നത്. ദിവസങ്ങളോളം കാണാതെ വന്നതോടെ വിളിച്ചപ്പോള്‍ കച്ചവട ആവശ്യങ്ങള്‍ക്കായി പാലക്കാട് പോയെന്നായിരുന്നു മറുപടി. രഖിലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മാനസയുടേയും രഖിലിന്റേയും ബന്ധുക്കള്‍ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകര്‍ന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫില്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ സമയം ഏഴ് നിറയൊഴിക്കാന്‍ കഴിയുന്ന തോക്കാണിത്. സംഭവത്തിന്റെ ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍, കോളജിലെ സഹപാഠികള്‍ അടക്കമുള്ളവരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ശേഖരിക്കും. ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Top