നിർബന്ധിത മതപരിവർത്തന നിരോധന നിയമം നടപ്പാക്കണമെന്ന് രാഹുൽ ഈശ്വർ

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍.

ഹാദിയ കേസിലെ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപരിവര്‍ത്തനം സ്വാതന്ത്ര്യമാണ് എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതുമാണ്.

പ്രണയിച്ച് പരസ്പരം വിവാഹം കഴിക്കുന്ന വ്യത്യസ്ത മതവിഭാഗങ്ങളിലെ അനവധി പേര്‍ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് കേരളം.

ഇണയുടെ വിശ്വാസത്തെ അംഗീകരിച്ചും അവര്‍ക്ക് അതിന് സ്വാതന്ത്ര്യം നല്‍കിയും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ദമ്പതികളെയാണ് കണ്ടു പഠിക്കേണ്ടത്.

ഇവിടെ അഖില ഹാദിയ മതം മാറാതെയായിരുന്നു ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചിരുന്നതെങ്കില്‍ ഒരു പക്ഷേ ഈ വിവാദം തന്നെ ഉയിരില്ലായിരുന്നു.

ഇപ്പോഴത്തെ സുപ്രീം കോടതി വിധിയില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് താനാണ്.

അഖില ഹാദിയയെ താന്‍ സന്ദര്‍ശിച്ചതും വീഡിയോ പുറത്ത് വിട്ടതും കേസില്‍ നിര്‍ണ്ണായകമായി. കപില്‍ സിബല്‍ തന്നെ ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

എല്ലാ മതം മാറ്റങ്ങളും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നാണ് വ്യക്തിപരമായി കരുതുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ഇക്കാര്യം അഖില ഹാദിയയെ സന്ദര്‍ശിച്ചപ്പോള്‍ പറയുകയുണ്ടായി.

ഇപ്പോള്‍ രണ്ടു വിഭാഗത്തിനും സ്വീകാര്യമായ ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിരോധനം ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരും നടപ്പാക്കിയിട്ടുണ്ട്.

അത് കേരളത്തിലും നടപ്പാക്കേണ്ടത് ഇപ്പോള്‍ അനിവാര്യമായി മാറിയിരിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Top