ആക്രമിക്കാൻ ഉത്തര കൊറിയ, മിസെലുകൾ വിന്യസിച്ചു, ലോകം പരക്കെ ആശങ്കയിൽ . . .

സോള്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉത്തര കൊറിയ വിന്യസിച്ചു.

തലസ്ഥാനമായ പ്യോംഗ് യാംഗിന്റെ വടക്കന്‍ പ്രദേശത്തെ സനുമില്‍ സ്ഥിതി ചെയ്യുന്ന മിസൈല്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ നിന്ന് മിസൈലുകള്‍ ലോഞ്ച് പാഡിലേക്ക് മാറ്റിയതായാണ് അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചു കൊണ്ട് ദക്ഷിണ കൊറിയയിലെ വാര്‍ത്താ ഏജന്‍സി കെ.ബി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റു ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

അമേരിക്കയുടെ ഗുവാമിലെ സൈനിക താവളം, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവടങ്ങളെ ലക്ഷ്യമാക്കിയാണ് ആണവ മിസൈലുകള്‍ വിന്യസിച്ചതായാണ് അനുമാനം.

അമേരിക്കയും സഖ്യകക്ഷികളും ആക്രമിക്കുന്നതിനു മുന്‍പ് അങ്ങോട്ട് കയറി ആക്രമിക്കുക എന്നതാണ് കിം ജോങ് ഉന്നിന്റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്ത.

ഒരു ലോക മഹായുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ ചെന്നെത്തുമോ എന്ന സംശയം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്.

ഉത്തര കൊറിയയെ ചൈന ‘ശാസിച്ചിട്ടുണ്ടെങ്കിലും’ ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ചൈന എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

അയല്‍ രാജ്യമായ ഉത്തര കൊറിയയെ ആക്രമിച്ച് അമേരിക്ക പിടിമുറുക്കിയാല്‍ അത് തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാവുമെന്ന ഭയം ചൈനക്കുണ്ട്.

അതേ സമയം തന്നെ ഉത്തര കൊറിയയെ വല്ലാതെ പോത്സാഹിപ്പിച്ചാല്‍ അതും ഭാവിയില്‍ ഭീഷണിയാവുമെന്ന ഭയവും ചൈനീസ് ഭരണകൂടത്തിനുണ്ട്.

ഇന്ന് അമേരിക്കയെ വെല്ലുവിളിക്കുന്നവര്‍ നാളെ ചൈനയെ വെല്ലുവിളിക്കുമെന്ന മുന്നറിയിപ്പ് നയതന്ത്ര വിദഗ്ദരും ശക്തമായി നല്‍കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നീക്കങ്ങളെ അതീവ ഗൗരവമായാണ് ചൈനയും കാണുന്നത്

മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -12, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -14 എന്നിവയില്‍ ചിലതാണ് വിന്യസിച്ചതെന്നാണ് സൂചന. സനുമിലെ ഗവേഷണ കേന്ദ്രത്തില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ നിര്‍മിക്കുന്നത്.

നേരത്തെ, രണ്ടു തവണ വടക്കന്‍ ജപ്പാനിലെ ഹൊക്കൈദോയ്ക്ക് മുകളിലൂടെ ഉത്തര കൊറിയ മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. 3700 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിച്ച മിസൈല്‍ കടലില്‍ പതിക്കുകയായിരുന്നു.

Top