മന്ത്രി ജലീലിനെതിരെ സി.പി.എം സമ്മേളനം, മന്ത്രി മുസ്ലീം ലീഗിനെ സഹായിക്കുന്നെന്ന്

മലപ്പുറം: മന്ത്രി കെ.ടി.ജലീലിനെതിരെ സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം.

മന്ത്രി വീണ്ടും ലീഗിന് പഠിക്കുകയാണെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്.

തിരൂരങ്ങാടി, തിരൂര്‍, എടപ്പാള്‍ തുടങ്ങി മിക്ക ഏരിയാ സമ്മേളനങ്ങളിലും രൂക്ഷമായ കടന്നാക്രമണമാണ് ജലീലിനെതിരെ ഉയര്‍ന്നത്.

എല്ലാ വിമര്‍ശനങ്ങളും മന്ത്രിയുടെ വകുപ്പിലെ ഭരണത്തെയും ലീഗ് സഹായത്തെയും മുന്‍ നിര്‍ത്തിയായിരുന്നു.

മന്ത്രിയുടെ ഓഫീസിനു നേരെയും രൂക്ഷ വിമര്‍ശനമുണ്ടായി.

പാര്‍ട്ടിക്കല്ല ,മന്ത്രിയുടെ അടുപ്പക്കാര്‍ക്കാണ് ഇപ്പോള്‍ നേട്ടമുണ്ടായികൊണ്ടിരിക്കുന്നതെന്നും അഴിമതി നടക്കുന്നുണ്ടെന്നുമായിരുന്നു തിരൂരങ്ങാടിയില്‍ നിന്നുയര്‍ന്ന ആരോപണം.

മന്ത്രിയെ ജില്ലാ നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്ന് തിരൂര്‍ ഏരിയാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

ജലീലിന്റെ തട്ടകമായ എടപ്പാളിലും മന്ത്രിക്കെതിരെ പ്രതിനിധികള്‍ ആഞ്ഞടിച്ചു.

ഇവിടെ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിലവിലെ ഏരിയാ സെക്രട്ടറി അടക്കമുള്ളവര്‍ പരാജയപ്പെടുന്ന സാഹചര്യവുമുണ്ടായി.

പാര്‍ട്ടി അംഗംപോലുമല്ലാത്ത ജലീല്‍ ഏരിയാ സമ്മേളനത്തില്‍ ചില ഇടപെടല്‍ നടത്തിയതായ ആരോപണവും എടപ്പാളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.

പാര്‍ട്ടിക്ക് യോജിച്ച രൂപത്തില്‍ പ്രവര്‍ത്തിക്കാത്ത മന്ത്രിയെ എന്തിനാണ് നിലനിര്‍ത്തുന്നത് എന്നുവരെ ചോദ്യമുയര്‍ന്നത് സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ സംസ്ഥാന നേതാക്കളെയും അമ്പരിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് മന്ത്രിയില്‍ നിയന്ത്രണമില്ലാത്തതിനെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു.

ലീഗ് വിരുദ്ധത പ്രസംഗത്തില്‍ മാത്രം ഒതുക്കി ലീഗ് നേതാക്കളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന മന്ത്രിയുടെ നിലപാടാണ് പ്രതിഷേധത്തിന് ആധാരം.

എല്ലാ വിമര്‍ശനങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നാണ് നേതൃത്വം സമ്മേളന പ്രതിനിധികള്‍ക്ക് നല്‍കിയ മറുപടി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനി നടക്കാനിരിക്കുന്ന സി.പി.എം ജില്ലാ സമ്മേളനവും ജലീല്‍ പ്രശ്‌നത്തില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത.

Top