അലഹബാദ്: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ നോട്ടീസില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി. 30 ദിവസം മുമ്പ് നോട്ടീസ് ബോര്‍ഡില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ചട്ടം. നോട്ടീസ് കാലയളവില്‍ ദമ്പതികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
ദമ്പതികള്‍ക്ക് അവരുടെ വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അത് ചെയ്യാതെ തന്നെ വിവാഹം നടത്തിക്കൊടുക്കണമെന്നും ജസ്റ്റ്സ് വിവേക് ചൗധരി ഉത്തരവില്‍ പറഞ്ഞു. മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഹിന്ദു മതത്തിലേക്ക് മാറി ഹിന്ദു ആചാര പ്രകാരം വിവാഹിതയായ സൂഫിയ സുല്‍ത്താന എന്ന യുവതിയെ പിതാവ് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് അഭിഷേക് കുമാര്‍ പാണ്ഡെ എന്ന യുവാവ് ആരോപിച്ചത്.
ഹര്‍ജി പരിഗണിക്കവേ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്, കാലത്തെയും മാറുന്ന സാമൂഹ്യ അവസ്ഥയെയും ഉള്‍ക്കൊള്ളുന്നതാകണം നിയമമെന്നും ആരുടെയും സ്വകാര്യതയെ ഹനിക്കരുതെന്നും കോടതി വ്യക്തമാക്കി. മറ്റ് വ്യക്തി നിയമങ്ങള്‍ക്കൊന്നുമില്ലാത്ത 30 ദിവസ നോട്ടീസ് സ്പെഷ്യല്‍ മാര്യേജ് ആക്ടിന് മാത്രം എങ്ങനെ വന്നുവെന്നും കോടതി ചോദിച്ചു. വിവാഹത്തെക്കുറിച്ച് മാര്യേജ് ഓഫീസര്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് രേഖകള്‍ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.
യുവതിയെ അവരുടെ താല്‍പര്യപ്രകാരം യുവാവിന്റെ കൂടെ പോകാന്‍ കോടതി അനുമതി നല്‍കി. നോട്ടീസ് പ്രസിദ്ധീകരിച്ചതിനാല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമുണ്ടാകുകയും അനാവശ്യമായ സാമൂഹിക സമ്മര്‍ദ്ദമുണ്ടാകുകയും രണ്ട് മതത്തില്‍പ്പെട്ട് വിവാഹിതരാകുന്ന എല്ലാവരും ഇത്തരത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.