തന്റെ സിനിമയിലേതിനേക്കാള്‍ രൂക്ഷമായി കുറ്റവാളികളോട് പെരുമാറുമെന്ന് കമല്‍ . . !

ചെന്നൈ : സിനിമയില്‍ കുറ്റകൃത്യം ചെയ്യുന്നവരോടും അഴിമതി കാട്ടുന്നവരോടും ഏതെല്ലാം രൂപത്തില്‍ നായകനായ താന്‍ പെരുമാറിയോ അതിലും കഠിനമായ രൂപത്തില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ചെയ്യുമെന്ന് നടന്‍ കമല്‍ഹാസന്‍.

തിരഞ്ഞെടുക്കപ്പെട്ട സദസ്സിനു മുന്നിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നതായും അത്തരം ‘ആക്ഷേപങ്ങള്‍’ ബഹുമതിയായി കാണുന്നുവെന്നും കമല്‍ പറഞ്ഞു.

തമിഴകത്തെ 234 നിയമഭാ മണ്ഡലങ്ങളിലും സത്യസന്ധരായ ആളുകളെ മത്സരിപ്പിക്കും. തെറ്റ് ചെയ്തവരെ അടുപ്പിക്കില്ല. പഴയ ‘പാക്കേജു’കളുമായി വരുന്നവരെ എടുക്കുന്നത് തങ്ങള്‍ക്ക് തന്നെ അപകടമാണെന്ന് അറിയാമെന്നും അക്കാര്യത്തില്‍ ജാഗ്രത പാലിക്കുമെന്നും കമല്‍ പറഞ്ഞു.

സമുദായം നോക്കിയല്ല താന്‍ കാര്യങ്ങള്‍ ചെയ്യുകയെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കമല്‍ പറഞ്ഞു.

എല്ലാ സമുദായത്തിലുള്ളവരിലും സുഹൃത്തുക്കളുണ്ട്. മനുഷ്യരെ ഇങ്ങനെ തരം തിരിക്കുന്നതിനോട് യോജിപ്പില്ല. ഹിന്ദു വിരോധിയായാണ് ഇപ്പോള്‍ എന്നെ ചിലര്‍ ചിത്രീകരിക്കുന്നത്.

‘ ആ സമുദായത്തില്‍ പിറന്നയാളാണ് താന്‍,അത് ഒളിച്ചു വക്കുന്നില്ല. എന്നാല്‍ മതചിട്ടയില്‍ വളരുന്ന വ്യക്തിയല്ല.

ഈ രാജ്യത്ത് എത്ര ഹിന്ദുക്കള്‍ ഉണ്ട് എന്നതില്‍ എനിക്ക് ആശങ്കയില്ല, എന്നാല്‍ എന്റെ കുടുംബത്തില്‍ എത്ര ഹിന്ദുക്കള്‍ ഉണ്ട് എന്നതാണ് ഞാന്‍ നോക്കുന്നത്. അവരുടെ മനസ്സ് വേദനിക്കുന്നതൊന്നും ചെയ്യരുത് എന്നാണ് ആഗ്രഹിക്കുന്നത് ‘

ഹിന്ദു വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ പറഞ്ഞു.

പുറത്ത് എന്നെ ആയുധങ്ങളുമായി വിരട്ടുന്നവരുടെ കയ്യിലുള്ള ആയുധത്തേക്കാള്‍ വലിയ ആയുധം വീട്ടിലുള്ള അതേ സമുദായത്തില്‍പ്പെട്ടവരുടെ കൈവശമാണുള്ളത്. സ്‌നേഹം എന്ന ‘ആയുധം’

ആ ആയുധത്തെ അവര്‍ എനിക്ക് തരാതിരുന്നാല്‍ പൊട്ടിക്കരഞ്ഞ് ഇരിക്കാനേ തനിക്ക് കഴിയൂ എന്നും കമല്‍ വൈകാരികമായി പ്രതികരിച്ചു.

ഹിന്ദുക്കളെ എന്നല്ല ,ഒരു സമുദായത്തെയും താന്‍ അപമാനിക്കില്ല. അത് ലക്ഷ്യവുമല്ല. വിമര്‍ശനങ്ങളെ അതേ രൂപത്തില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണം.

എന്റെ തീവ്ര ആരാധകന്‍ എന്നു പറഞ്ഞാല്‍ അത് തീവ്രവാദി ആരാധകനായി മാറുമോ ? എന്റെ സിനിമ ഒഴികെ മറ്റൊന്നും കാണില്ലന്ന് പറയുന്നവരാണ് തീവ്ര ആരാധകന്‍.

പരമാവധി ലെവലില്‍ പോകുന്നതിനെയാണ് തീവ്രനിലപാടായി താന്‍ ഉദ്ദേശിച്ചത്. സമുദായങ്ങളിലും അത്തരം തീവ്രനിലപാടുകാര്‍ ഉണ്ട്. അത് ഇനിയും തുറന്ന് പറയും.

സിനിമാ ആരാധന മൂത്ത് തീവ്ര നിലപാട് സ്വീകരിക്കുന്ന അവസ്ഥയല്ല . . ഒരു സമുദായത്തില്‍ തീവ്ര നിലപാടുണ്ടായാല്‍ പരിണമിക്കുകയെന്നും കമല്‍ മുന്നറിയിപ്പു നല്‍കി.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ സംവിധാനത്തില്‍ മത്സരിക്കുമെന്നും അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയ കമലിന്റെ പ്രസംഗം തമിഴകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ സ്വന്തം മകനെ പോലും കൊല്ലാന്‍ മടിക്കാത്ത ‘സേനാപതി’ യുടെ പുതിയ അവതാരമായാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം കമലിന്റെ പ്രസ്താവനയെ നോക്കിക്കാണുന്നത്.

രാഷ്ട്രീയ പ്രവേശനം മുന്‍നിര്‍ത്തി ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കാനും കമലിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ ശക്തമായ സ്വാധീനം ചെലുത്തുന്ന നാടായതിനാല്‍ ദേശീയ രാഷ്ട്രീയ നേതൃത്വങ്ങളും കമലിന്റെ നീക്കങ്ങളെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Top