ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടൻ

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. എം.സി കമറുദ്ദീനെ ഇന്നു രാവിലെ 10 മണിമുതല്‍ ചോദ്യം ചെയ്ത് വരികയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് എഎസ്പി പ്രതികരിച്ചു.

 

ഖമറുദ്ദീനെതിരേ ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇതിനകം 80 പേരില്‍നിന്ന് അന്വേഷകസംഘം മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് എംഎല്‍എയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയത്.

 

നിക്ഷേപകര്‍ക്ക് പറഞ്ഞ സമയത്തിനകം പണം തിരിച്ചുനല്‍കാന്‍ എം.എല്‍.എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് കല്ലട്ര മായിന്‍ഹാജി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം എം.എല്‍.എ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.

Top