ന്യൂഡല്‍ഹി: സെന്‍കുമാാര്‍ കേസില്‍ സുപ്രീം കോടതിയില്‍ പിഴയൊടുക്കി കനത്തപ്രഹരം ഏല്‍ക്കേണ്ടി വന്ന സംസ്ഥാനസര്‍ക്കാരിനെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യക്കേസിലെ ഇരുട്ടടി.
സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ചയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
തങ്ങളുടെ വിധി എങ്ങിനെ നടപ്പാക്കണമെന്ന് തങ്ങള്‍ക്കറിയാം എന്ന് രൂക്ഷപരാമര്‍ശം നടത്തിയ സുപ്രീം കോടതി, സെന്‍കുമാറിന്റെ വാദങ്ങള്‍ മുഖവിലക്കെടുത്ത് സംസ്ഥാന പൊലീസ് ചീഫ് സ്ഥാനത്തു നിന്നും മാറ്റിയ 11 മാസം സര്‍വീസ് ദീര്‍ഘിപ്പിച്ചു നല്‍കുകയും കോടതി ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്യുമോ എന്നതാണ് സര്‍ക്കാരിനെ ഇപ്പോള്‍ ആശങ്കയിലാഴ്ത്തുന്നത്.
ഇത്തരം ഒരു നടപടിക്കാണ് സാധ്യത കൂടുതലാണെന്നാണ് സുപ്രീം കോടതിയിലെ ഉന്നത നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ഒരു മാസത്തെ തടവുശിക്ഷയാണ് സുപ്രീം കോടതി വിധിച്ചിരുന്നത്.
സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തനം പൊലീസ് ചീഫായ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം നടക്കുന്നതരത്തിലുള്ള ഘടനയാണുള്ളത്. പൊലീസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെയും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായി വിശ്വസ്ഥനായ ടോമിന്‍ തച്ചങ്കരിയെയും നിയമിച്ചെങ്കിലും പൊലീസ് നിയന്ത്രണം സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്നില്ല.
ക്രമസമാധാന പാലനം എസ്.ഐമാരുടെയും സി.ഐമാരുടെയും പക്കലാണ്. പൊലീസുകാര്‍ മുതല്‍ സി.ഐ തലം വരെ സസ്‌പെന്റ് ചെയ്യാനും സ്ഥലം മാറ്റാനുമുള്ള അധികാരം ഡി.ജി.പിക്കുണ്ട്. അതിനാല്‍ സി.ഐ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഡി.ജി.പിയുടെ ആജ്ഞയായിരിക്കും അനുസരിക്കേണ്ടി വരിക.
പല ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും ഡി.വൈ.എസ്.പിമാര്‍ക്കും സെന്‍കുമാറിനോട് മാനസികമായ അടുപ്പവുമുണ്ട്. അതിനാല്‍ പൊലീസ് സേനയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ സര്‍ക്കാരിനു നന്നെ പ്രയാസപ്പെടേണ്ടി വന്നേക്കും.
അതേസമയം സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലന്ന് സെന്‍കുമാാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.