പാക്ക് ലഫ്.കേണലിനെ തട്ടിക്കൊണ്ടുപോയത് ഇന്ത്യയാണെങ്കിൽ ‘റോ’ക്ക് ബിഗ് സല്യൂട്ടെന്ന്..!

പാക്ക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ ഏറെ ഭയക്കേണ്ടി വരുമെന്ന് നയതന്ത്ര വിദഗ്ദര്‍.

പാക്ക് ചാരസംഘടന ഐ.എസ്.ഐയേക്കാള്‍ വിപുലമായ നെറ്റ് വര്‍ക്കും ആധുനിക സംവിധാനങ്ങളുമുള്ള ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായാണ് റോയെ വിലയിരുത്തപ്പെടുന്നത്.

മാത്രമല്ല ലോകത്തെ നമ്പര്‍ വണ്‍ രഹസ്യാന്വേഷണ ഏജന്‍സികളായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സിഐഎയുമായും റഷ്യയുടെ കെജിബിയുമായും പല വിഷയങ്ങളിലും യോജിച്ചാണ് റോ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.

അറബ് രാഷ്ട്രങ്ങളില്‍ പോലും അതിശക്തമായ നിരീക്ഷണ സംവിധാനമാണ് റോയ്ക്ക് ഉളളത്.

അതുകൊണ്ട് തന്നെ പാക്ക് ഉദ്യോഗസ്ഥരെ രഹസ്യമായി പൊക്കാന്‍ റോ തയ്യാറായാല്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാകുമെന്ന് നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയതായി ഇപ്പോള്‍ പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന ആരോപണത്തില്‍ പോലും അവരുടെ ‘പരിഭ്രാന്തി’ വ്യക്തവുമാണ്.

മുന്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പിടിച്ചു കൊണ്ടുപോയി തടങ്കലില്‍ വെച്ച് വധശിക്ഷക്ക് വിധിച്ച പാക്ക് സൈനിക കോടതിയുടെ നടപടിക്ക് ചുട്ട മറുപടി അതേ നാണയത്തില്‍ നല്‍കണമെന്നാണ് ഇന്ത്യയിലെ ജനങ്ങളുടെയും സൈന്യത്തിന്റെയും പൊതുവികാരം.

അതുകൊണ്ട് തന്നെ പാക്കിസ്ഥാന്‍ ഇപ്പോള്‍ ആരോപിക്കുന്ന കാര്യം യാഥാര്‍ത്ഥ്യമാണെങ്കില്‍ ‘റോ’ക്ക് ബിഗ് സല്യൂട്ടെന്നാണ് സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കമന്റുകള്‍.

കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുന്നതിന് വഴി ഒരുക്കാനാണ് റോ ടീം ഏപ്രില്‍ ആറിന് സൈനിക ഉദ്യോഗസ്ഥനെ നേപ്പാളില്‍ നിന്നും തട്ടികൊണ്ടു പോയതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന ലഫ്.കേണല്‍ തസ്തികയിലുണ്ടായിരുന്ന ഹബീബ് സാഹിറിനെ നേപ്പാളിലെ ലുംബിനിയില്‍ നിന്നാണ് കാണാതായിരുന്നത്.

ഇതു സംബന്ധമായി അന്വേഷണം നടന്നു വരികയാണെന്നന്ന് നേപ്പാളും സ്ഥിരീകരിച്ചിട്ടുണ്ട്.

കുല്‍ഭൂഷണിനെ വധശിക്ഷക്ക് പാക്ക് സൈനിക കോടതി വിധിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ ഐ.എസ്.ഐ നിര്‍ദ്ദേശിച്ചിരുന്നതായ വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

പാക്ക് ലഫ്.കേണലിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഇന്ത്യക്ക് കത്തെഴുതുകയും പാക്ക് മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യ ഇതൊന്നും വകവെച്ച് കൊടുത്തിട്ടില്ല.

കുല്‍ഭൂഷണെ വധിച്ചാല്‍ പാക്കിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

അതിര്‍ത്തിയില്‍ വ്യാഴാഴ്ചയും അഞ്ചു പാക്ക് സൈനികരെ വധിച്ച ഇന്ത്യന്‍ സൈന്യം ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കുമില്ലെന്ന മുന്നറിയിപ്പാണ് നല്‍കി വരുന്നത്.

Top