ബി.ജെ.പി യാത്ര ‘പൊലീസ് യാത്രയായി’ മാറും, വന്‍ സുരക്ഷാ സന്നാഹമൊരുക്കാന്‍ നീക്കം

തിരുവനന്തപുരം: സമീപകാലത്തൊന്നും കേരളം കാണാത്ത ഒരു യാത്രയായിരിക്കും ബി.ജെ.പിയുടെ ജന രക്ഷായാത്ര.

മൂന്നിനു രാവിലെ പയ്യന്നൂരില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യാത്രയെ അദ്ദേഹവും മൂന്ന് ദിവസം അനുഗമിക്കുന്നുണ്ട്.

ഇതിനു പുറമെ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, അനന്ത് കുമാര്‍, സ്മൃതി ഇറാനി ,ധര്‍മേന്ദ്ര പ്രധാന്‍, രാജ്യ വര്‍ധന്‍ സിങ് റാത്തോഡ്, മഹേഷ് ശര്‍മ, വി കെ സിങ്, അര്‍ജുന്‍ മേഘ് വാള്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ ഉള്‍പ്പെടെ വന്‍ കേന്ദ്ര മന്ത്രി പടയും ദേശീയ നേതാക്കളും ജനരക്ഷായാത്രയുടെ ഭാഗമാകുന്നുണ്ട്.

17 നു തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്. തലസ്ഥാനത്ത് ശ്രീകാര്യം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയിലും അമിത് ഷാ ജാഥയെ അനുഗമിക്കുന്നുണ്ട്.

ഇത്രയും പ്രമുഖരുടെ സുരക്ഷക്ക് മാത്രം വലിയ ഒരു സേനയെ നിയോഗിക്കാനാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

ജാഥക്ക് മുന്നിലും പിന്നിലും വന്‍ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തായിരിക്കുന്നത്.

ജാഥ കടന്നു പോകുന്ന വഴികളിലും സ്വീകരണ കേന്ദ്രങ്ങളിലും പ്രത്യേകം ശ്രദ്ധിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഈ സമയങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പ്രകടനങ്ങളും ഉച്ചഭാഷിണിയും അനുവദിക്കില്ല.

കെ.എ.പി, എം.എസ്.പി, എ.ആര്‍ ക്യാംപ് എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസിനെ വിന്യസിക്കുന്നത്.

യാതൊരു തരത്തിലുള്ള സുരക്ഷാവീഴ്ചയും ഉണ്ടാവാതിരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ തന്നെ നേരിട്ട് രംഗത്തുണ്ടാകും.

റേഞ്ച് ഐ.ജിമാര്‍, സോണല്‍ എ.ഡി.ജി.പിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണം.

ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം രഹസ്യാന്വേഷണ വിഭാഗങ്ങളും അതീവ ജാഗ്രതയിലാണ്.

ജിഹാദികളെ സംരക്ഷിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ആര്‍.എസ്.എസ് മേധാവി തന്നെ തുറന്നടിക്കുകയും ബി.ജെ.പി ജനം രക്ഷായാത്രയില്‍ ‘സെന്‍സിറ്റീവായ’ വിഷയങ്ങള്‍ ഉയര്‍ത്തുന്നതും പൊലീസിനെ സംബന്ധിച്ച് ജാഗ്രത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

‘ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ’യാണ് ജനരക്ഷാ മാര്‍ച്ച് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം.

യാത്ര കടന്നു പോകുന്ന ‘സെന്‍സിറ്റീവായ’ ഏരിയകളില്‍ പ്രത്യേകം സായുധ സേനയെ നിയോഗിക്കാനും പൊലീസ് ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Top