പിണറായി പൊലീസ് പേടിയില്‍ താരങ്ങള്‍, ‘മൊട’ കാണിച്ചാല്‍ പിടി വീഴുമെന്ന് ഉറപ്പ് . . !

കൊച്ചി: പിണറായിയുടെ പൊലീസ് ഏത് സൂപ്പര്‍ താരത്തിന് മേലെയും ‘കൈ വയക്കാന്‍’ മടിക്കില്ല എന്ന സന്ദേശം നല്‍കിയതില്‍ ഞെട്ടിയത് സിനിമാപ്രവര്‍ത്തകര്‍.

ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ എഡിജിപി സന്ധ്യക്ക് കിട്ടിയ ധൈര്യം പിണറായിയാണ് മുഖ്യമന്ത്രി എന്നതാണെന്നത് കൊണ്ട് മാത്രമാണെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ പോലും ചൂണ്ടിക്കാട്ടുന്നത്.

അന്വേഷണത്തില്‍ ഒരു ഇടപെടലും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ക്കശ നിലപാടാണ് അന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന സെന്‍കുമാറിനെ പോലും കാര്യങ്ങള്‍ അറിയിക്കാതിരിക്കാന്‍ സന്ധ്യക്ക് പ്രചോദനമായതത്രെ.

ഇവിടെ ഒരബദ്ധം എഡിജിപിക്ക് പറ്റിയത് അന്വേഷണ സംഘതലവനെ അറിയിക്കാതിരുന്നതാണ്.

ഈ തുമ്പില്‍ കയറി പിടിച്ചാണ് സെന്‍കുമാര്‍ സന്ധ്യക്കെതിരെ പിന്നീട് ശക്തമായി രംഗത്ത് വന്നിരുന്നത്.

ദിലീപ് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ള നടന്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് എന്നതിനാല്‍ ഇത്തരമൊരു ‘സീന്‍’ സിനിമാരംഗത്തുള്ളവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

നടനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കാര്യം മാത്രമാണ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

‘തെളിവുണ്ടെങ്കില്‍ എന്ത് നടപടിയും സ്വീകരിക്കാം. ആരും തടയില്ല, പക്ഷേ തെളിവു കണ്ടെത്തിയിരിക്കണം ‘

കുറ്റവാളികള്‍ വലക്കുള്ളില്‍ നിന്നും രക്ഷപ്പെട്ടില്ലെന്ന് പിന്നീട് മുഖ്യമന്ത്രി പിണറായി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെയും പേര് പറഞ്ഞ താരങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയ ആഭ്യന്തര വകുപ്പിന്റെ നടപടിയും സിനിമാ മേഖലയെ അമ്പരിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം ആരാധനയോടെ കാണുന്ന സിനിമാ താരങ്ങള്‍ ഇപ്പോള്‍ പൊലീസിന്റെ നിഴല്‍ കണ്ടാല്‍ പേടിക്കുന്ന അവസ്ഥയിലാണ്.

പല താരങ്ങളുടെ ബിനാമി ക്വട്ടേഷന്‍ ഇടപാടുകള്‍ തുടങ്ങി മയക്കു മരുന്ന് – കഞ്ചാവ് ഇടപാടുകള്‍ വരെ ഇപ്പോള്‍ പൊലീസ് അന്വേഷണത്തിലാണ്.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഇനി ഷൂട്ടിങ്ങ് സ്ഥലത്ത് അടക്കം പൊലീസ് റെയ്ഡ് ഉണ്ടാവുമെന്ന ഭീതിയിലാണ് ഒരു വിഭാഗം സിനിമാപ്രവര്‍ത്തകര്‍.

പൊലീസിന് വിവരങ്ങള്‍ കളക്ട് ചെയ്ത് കൊടുക്കാന്‍ വനിതാ സിനിമാ പ്രവര്‍ത്തകരുടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന ഉണ്ട് എന്നതും ‘കുത്തക’ സിനിമാക്കാരുടെ ഉറക്കം കെടുത്തുന്നതാണ്.

അവസരം തേടി വരുന്നവരെയും വനിതാ താരങ്ങളെയുമെല്ലാം കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്നവര്‍ ഇനി ‘കളക്ടീവിന്റെ’ ചാരക്കണ്ണില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കാനാണ് തീരുമാനം.

തെളിവ് സഹിതം പിടിച്ചാല്‍ അടിയും അഴിയും മാനഹാനിയും ഉറപ്പാണ് എന്നതിനാല്‍ സിനിമയുടെ ചിത്രീകരണം ഇനി കേരളം വിട്ട് നടത്തേണ്ടി വരുമോ എന്ന് പോലും പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ടത്രെ.

പുറത്ത് ചിത്രീകരിക്കാന്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതും കഥ ആവശ്യപ്പെടുന്ന സ്ഥലം മിക്കവാറും കേരളമാകുമെന്നതിനാലും ഇവിടം വിട്ട് പോകാന്‍ കഴിയാത്ത ‘താപ്പാനകളാണ് ‘ ഇപ്പോള്‍ പ്രധാനമായും വെട്ടിലായിരിക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ‘ഷോ’ കാണിക്കാതെ മാനം മര്യാദക്ക് സിനിമ ചിത്രീകരിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാണെങ്കിലും എല്ലാം ‘സ്വാതന്ത്ര്യത്തോടെ’ പ്രാപിക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗത്തിന് പക്ഷേ ഇതങ്ങ് ബോധ്യപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരക്കാര്‍ കടുത്ത രോക്ഷത്തിലും ആശങ്കയിലുമാണിപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്.

Top